തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ സി.പി.എം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി കോടതിയിൽ ഹാജരായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരായത്. നിയമസഭ കൈയാങ്കളി കേസും തുടരന്വേഷണ റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കും. കൈയാങ്കളി കേസിന്‍റെ വിചാരണ തീയതിയും കോടതി ഇന്ന് പ്രഖ്യാപിച്ചേക്കും.
നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോളും ഗീത ഗോപിയും കോടതി ഹരജി നല്‍കിയിരുന്നു. തുടരന്വേഷണം നടത്തിയെങ്കിലും കൂടുതൽ പ്രതികളെ ചേർക്കാതെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
തുടരന്വേഷണ കേസിൽ അന്നത്തെ ഭരണകക്ഷിയിലെ രണ്ട് കോൺഗ്രസ് എം.എൽ.എമാരെ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ശിപാർശ ചെയ്തിരുന്നു. എം.എൽ.എമാർക്കെതിരെ പ്രത്യേകം കേസെടുത്താവും കുറ്റപത്രം സമർപ്പിക്കുക.
2015 മാര്‍ച്ച് 13നാണ് അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭയിൽ സംഘർഷം സൃഷ്ടിച്ചത്. നിലവിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കു പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.