സഹകരണ മേഖലയെ തകർക്കാൻ ആർ.ബി.ഐ കൂട്ടുനിൽക്കുന്നു -മന്ത്രി മൊയ്തീൻ

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ. നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാർ സാമ്പത്തിക സഹായ ആവശ്യങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങൾ നിലകൊണ്ടിട്ടുണ്ട്. കർഷക ആത്മഹത്യകളില്ലാത്തത് ഇത്തരം സ്ഥാപനങ്ങൾ ഉള്ളതു കൊണ്ടാണ്. പ്രശ്നം ചർച്ച ചെയ്യാനായി കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രധാനമന്ത്രിയോട് സമയം ചോദിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി സമയം അനുവദിച്ചില്ല. കേരളീയരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തതെന്നും മന്ത്രി മൊയ്തീൻ പറഞ്ഞു.

സഹകരണ ബാങ്കുകളിൽ ഏതു തരത്തിലുള്ള പരിശോധനക്കും തയാറാണ്. ബാങ്കുകളിൽ കെ.വൈ.സി നടപ്പാക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഉറപ്പുണ്ടാക്കാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യും. കേന്ദ്ര സർക്കാർ നിലപാടുകളിൽ മാറ്റം വരുത്തണം. ഇക്കാര്യത്തിൽ കേന്ദ്രം നീതിപൂർവമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിഷയത്തില്‍ 12 വരെ തുടര്‍ച്ചയായി ചര്‍ച്ച നടക്കും. ശേഷം മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിക്കും.

ആര്‍.ബി.ഐ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ല സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കാന്‍ അധികാരം നല്‍കാത്ത നടപടി തിരുത്തണമെന്ന നിലപാടാണ് സര്‍ക്കാറിനും പ്രതിപക്ഷത്തിനും. എന്നാല്‍, സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഉണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ബി.ജെ.പിയുടെ ഈ നിലപാട് കാരണം നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കാന്‍ സര്‍ക്കാറിന് കഴിയുമോയെന്ന സംശയമുണ്ട്. സ്വന്തം നിലക്ക് കേരളത്തിലെ സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Tags:    
News Summary - kerala assembly session starts in cooperative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.