കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ കോൺഗ്രസ് ജില്ല പ്രവർത്തക കൺവെൻഷന് കോഴിക്കോട്ട് തുടക്കം. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഇൻഡ്യ മുന്നണിയെ തകര്‍ക്കാൻ ബി.ജെ.പിയിൽനിന്ന് കേരളത്തിലെ സി.പി.എം അച്ചാരം വാങ്ങിയെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കേരളത്തിലെ സി.പിഎമ്മാണ് പാർട്ടി ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്നത്. ബി.ജെ.പിയിൽനിന്ന് അച്ചാരം വാങ്ങിയതുകൊണ്ടാണ് അവർ ഇൻഡ്യ മുന്നണിയിലേക്ക് പ്രതിനിധിയെ വിടാത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ മുദ്രാവാക്യം. കേരളത്തിലെ സി.പി.എമ്മിന്റെ മുദ്രാവാക്യം കോണ്‍ഗ്രസ് വിരുദ്ധതയും.
ഇവ രണ്ടും തമ്മിൽ സന്ധിചെയ്യുന്നതാണ് കാണുന്നത്. കള്ളപ്പണം വെളുപ്പിച്ച നടപടിയാണ് മാസപ്പടി. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും. അഴിമതി നിറഞ്ഞ സര്‍ക്കാറിനെ ജനത്തിന് മുന്നില്‍ പൊതുവിചാരണ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം നടക്കാത്തതും ജയിലില്‍ പോകാത്തതും ബി.ജെ.പി സര്‍ക്കാറിന്റെ ഔദാര്യം കൊണ്ടാണെന്ന് കെ. സുധാകരന് എം.പി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ പിണറായി വിജയനും കൊടകര കേസില്‍ സുരേന്ദ്രനും രക്ഷപ്പെട്ടത് സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമായാണ്. ലാവലിന്‍ കേസ് തെളിഞ്ഞാല്‍ പിണറായിക്ക് കൈവിലങ്ങ് വീഴും.
അഴിമതി കേസുകളില്‍ ഇ.ഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാറിന് കീഴില്‍ കൊള്ളമാത്രമാണ് നടക്കുന്നത്. അച്ഛനും മകളും ഒരുമിച്ച് കൊള്ളയടിക്കുകയാണ്. വീണ വിജയന് എന്തിന് പണം വാങ്ങി, എന്തിന് ജി.എസ്.ടി അടച്ചുവെന്നതിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.