കൊച്ചി: ലോക്ഡൗൺ കാലത്ത് താത്കാലികമായി വർധിപ്പിച്ചിരുന്ന ബസ് ചാർജ് പിന്നീട് കുറച്ച സർക്കാർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ബസുടമകൾ നൽകിയ ഹരജി പരിഗണിച്ചാണ് ഇടക്കാല സ്റ്റേ നൽകിയിരിക്കുന്നത്.
സർക്കാർ ബസ് ചാർജ് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കും വരെയാണ് സ്റ്റേ നിലനിൽക്കുക. അതുവെര ബസുടമകൾക്ക് കൂടിയ നിരക്ക് ഈടാക്കാമെന്നും കോടതി നിർദേശിച്ചു. ഇളവ് നൽകുേമ്പാൾ സേവനദാതാക്കളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്നും കോടതി പരാമർശിച്ചു.
കഴിഞ്ഞ മാസം 22നാണ് നിലവിലുണ്ടായിരുന്ന നിരക്കിൽ 50 ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിട്ടത്. തുടർന്ന് സ്വകാര്യബസുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ജൂൺ ഒന്നിന് സർക്കാർ ഈ നിരക്ക് വർധന പിൻവലിക്കുകയായിരുന്നു.
ഇരിപ്പിട ശേഷിയുടെ പകുതി മാത്രം യാത്രക്കാരെ കയറ്റണം, ആരെയും നിർത്തി യാത്ര ചെയ്യിക്കരുത് തുടങ്ങിയ നിബന്ധനകൾ പാലിച്ച് കുറഞ്ഞ നിരക്കിൽ സർവിസ് നടത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ തിങ്കളാഴ്ച മുതൽ ബസുകൾ നിരത്തിലിറക്കുന്നില്ല. ലോക്ഡൗൺ ഇളവുകൾ മൂലം തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ച് തുടങ്ങിയതിനാൽ ആശങ്കജനകമായ തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ബസുടമകൾ കോടതിയെ സമീപിച്ചത്.
അതിനിടെ, കെ.എസ്.ആര്‍.ടി.സി ഇന്ന് ചില ജില്ലകളില്‍ കൂടുതല്‍ സർവിസ് നടത്തി. അന്തര്‍ ജില്ലാ സർവിസുകള്‍ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.