കെ.എസ്.ആർ.ടി.സി: ഇൻഷുറൻസ് തുക വൈകില്ല

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മാനേജ്മെന്‍റ്.

2014ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ട് പദ്ധതി പ്രകാരം യാത്രക്കാർക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പ്രകാരമാണ് തുക നൽകുന്നത്. ഇതിൽനിന്ന് അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ചതന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും.

ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടെയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നൽകും.

ന്യൂ ഇന്ത്യ അഷ്വറൻസിൽനിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരിൽനിന്ന് ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപമുതൽ സെസ് സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയിലധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയത്.

മോട്ടോർ ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് പുറമെയാണ് സെസ് ഇൻഷുറൻസ് നൽകുന്നത്. അപകടത്തിൽ പരിക്കേറ്റവർക്കും അംഗഭംഗം വന്നവർക്കും ചികിത്സ-നഷ്ടപരിഹാരത്തിനും സെസ് ഇൻഷുറൻസിൽ വ്യവസ്ഥയുണ്ട്. ഇത് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാർക്കും ക്ലെയിം വരുന്ന മുറക്ക് സെസ് ഇൻഷുറൻസിൽനിന്ന് ലഭ്യമാക്കും.

Tags:    
News Summary - KSRTC-Insurance amount will not be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.