കോഴിക്കോട് : കുട്ടനാട് പാക്കേജിലെ നിർമാണ പ്രവർത്തനത്തിൽ അസാധാരണ കാലതാമസം വരുത്തിയ കരാറുകാരിൽനിന്ന് പിഴ ഈടാക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. പദ്ധതി നിർവഹണത്തിലുണ്ടായ അസാധാരണ കാലതാമസമുണ്ടായെന്ന് പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിതമായ വകുപ്പുതല നടപടി സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
കുട്ടനാട് മേഖലകളിൽ നടപ്പിലാക്കിയ പദ്ധതിയുടെ പ്രധാനലക്ഷ്യം കുട്ടനാടിനെ വെള്ളക്കെടുതികളിൽ സംരക്ഷിക്കുകയായിരുന്നു. പ്രളയം മൂലമുണ്ടാകുന്ന അധിക ജലം കൊച്ചാർ വഴി തിരിച്ചു വിട്ട് അതിവേഗം വേമ്പനാട്ടു കായലിൽ പതിപ്പിക്കാണ് പദ്ധതി തയാറാക്കിയത്. ഈ പ്രവർത്തി 2010 ജൂണിലാണ് മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയത്. പ്രവർത്തി പൂർത്തീകരണത്തിന് 18 മാസമാണ് സമയം അനുവദിച്ചത്.
എന്നാൽ, 13 തവണകളിലായി എട്ട് വർഷത്തോളം കരാർ കാലാവധി ദീർഘിപ്പിച്ചു. നിരവധി തവണ എസ്റ്റിമേറ്റ് പുതുക്കുകയും ചെയ്തുവെന്ന് രേഖകൾ വ്യക്തമാകുന്നു. അധിക പ്രവർത്തികൾക്കായി സപ്ലിമെന്ററി കരാർ ഒപ്പു വെച്ചു. പി.ഡബ്ല്യു.ഡി മാനുവൽ പ്രകാരം യഥാർഥ കരാർ കാലാവധിയുടെ 50 ശതമാനത്തിലധികം പൂർത്തീകരണത്തീയതി വർധിപ്പിച്ച് നൽകാനാവില്ല. അതായത് 18 മാസകാലയളിവിൽ പരമാവധി അനുവദിക്കാവുന്ന ദീർഘിപ്പിക്കൽ പരിധി 'പകുതി കൂടി (അതായത് ഒമ്പത് മാസം കൂടി) മാത്രമാണ്.
ആ കാലയളവിനുള്ളിൽ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനിൽ നിന്നും നിയമാനുസൃതമായ പിഴ ഈടാക്കണം. എന്നാൽ, മുൻകൂർ സർക്കാർ അനുമതിയില്ലാതെ ഈ പ്രവർത്തിയുടെ കാലാവധി 13 തവണകളിലായി എട്ട് വർഷത്തോളം നീട്ടി നൽകിയെന്നാണ് ഫയൽ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർ ഇതിനെല്ലാം കുടപിടിച്ചു.
കാലവാധി നീട്ടി നൽകുന്നതിനൊപ്പം കരാറുകാരന് പാർട്ട് ബില്ല് മാറി നൽകുകയും ചെയ്തു. പദ്ധതി നിർവഹണത്തിലുണ്ടായ അസാധാരണ കാലതാമസത്തിന് യഥാസമയം ഔദ്യോഗിക ഇടപെടലുകൾ കാര്യക്ഷമമായി നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും ഒരേപോലെ കുറ്റക്കാരാണ്. അതിനാൽ കരാറുകാരനിൽ നിന്നും നിയമാനുസൃതമായ പിഴ ഈടാക്കണം. അതുപോലെ തെറ്റുകാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഉചിതമായ വകുപ്പുതല നടപടി സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.