തൃശൂർ: പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ മണ്ണ് മാഫിയക്ക് ചോർത്തി നൽകിയ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ എ.എസ്.ഐ അടക്കമുള്ള പൊലീസുദ്യോഗസ്ഥരെയാണ് കമീഷണർ ആർ. ആദിത്യ സസ്പെൻഡ് ചെയ്തത്. കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐമാരായ ജോയ് തോമസ്, ഗോകുലൻ, സീനിയർ സി.പി.ഒ അബ്ദുൾ റഷീദ്, സി.പി.ഒമാരായ ഷിബിൻ, ഷജീർ, ഹരികൃഷ്ണൻ, എരുമപ്പെട്ടി സ്റ്റേഷനിലെ ഡ്രൈവർ നാരായണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പൊലീസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മണ്ണ് മാഫിയകൾക്ക് ചോർത്തിക്കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും അടക്കമുള്ള പരാതികൾ പൊലീസുകാർക്കെതിരെ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി അസി. കമീഷണർ നൽകിയ റിപ്പോർട്ടിലാണ് കമീഷണറുടെ നടപടി. ആഴ്ചകൾക്ക് മുമ്പ് കുന്നംകുളം എസ്.ഐ മണ്ണ് മാഫിയ സംഘത്തിലുൾപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഫോണിൽനിന്ന ലഭിച്ച വിവരങ്ങളിലാണ് അസി. കമീഷണർ അന്വേഷണം തുടങ്ങിയത്. ഇതിലാണ് പൊലീസുകാരുടെ മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയത്. മണ്ണ് മാഫിയ സംഘമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. തുടരന്വേഷണത്തിനും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.