അരൂർ: അരൂർ ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ വള്ളംകളി മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൈതപ്പുഴ കായലിൽ നടക്കും. കൈതപ്പുഴ കായലിലെ ഓളങ്ങളെ കീറിമുറിച്ച് മത്സരിക്കാൻ എത്തുന്നത് 16 ഇരുട്ടുകുത്തി വള്ളങ്ങളാണ്. ഒരു മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
35 തുഴക്കാറുള്ള 20 മീറ്റർ നീളമുള്ള ഒമ്പത് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും 25പേർ തുഴയുന്ന 17 മീറ്റർ നീളമുള്ള സി. ഗ്രേഡ് വള്ളങ്ങൾ ഏഴെണ്ണവും മത്സരത്തിൽ പങ്കെടുക്കും. ആകെ രണ്ട് ഗ്രേഡുകളിലുമായി 16 വള്ളങ്ങളാണ് മത്സരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വില്ലുപോലെ തോന്നിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങൾക്ക് കൈതപ്പുഴ കായലുമായി ചരിത്രപരമായ ബന്ധമുണ്ട്. രാജഭരണകാലത്ത് കായൽ യുദ്ധങ്ങളിൽ നിത്യ സാന്നിധ്യമായിരുന്നു ഇത്തരം വള്ളങ്ങളെന്ന് പഴമക്കാർ പറയുന്നു.
ഏതു പ്രതികൂല കാലാവസ്ഥയിലും രണ്ടു ഭാഗത്തേക്കും ശരം പോലെ പായാൻ ഈ വള്ളങ്ങൾക്ക് കഴിയും. രാത്രിയിൽ ഇരുട്ടിനെ കീറിമുറിച്ച് ശത്രുക്കളുടെ നേർക്ക് പാഞ്ഞടുക്കുന്നതിന് പടയാളികൾ തുഴയുന്ന വള്ളങ്ങളായതുകൊണ്ടുകൂടിയാണ് ഇവയ്ക്ക് ഇരുട്ടുകുത്തി എന്ന് പേര് ലഭിച്ചതെന്ന് ഐതിഹ്യം. കൊച്ചിയിലെ ബ്രിട്ടീഷ് താവളമായിരുന്ന ബോൾഗാട്ടി പാലസിലേക്ക് ചെമ്പിൽ അരയന്റെ ഐതിഹാസികമായ പടയോട്ടം കൈതപ്പുഴ കായലിലൂടെ ആയിരുന്നെന്നും ഐതിഹ്യമുണ്ട്. രണ്ടു വശത്തും അകത്തേക്ക് ചുരുണ്ടിരിക്കുന്ന ഈ വള്ളങ്ങളെ തെക്കോട്ട് ചുരുളൻ വള്ളങ്ങൾ എന്നും അറിയപ്പെടുന്നു.നെഹ്റു ട്രോഫി വള്ളംകളിയിൽ 55 തുഴക്കാരുള്ള ഇരുട്ടുകുത്തിയുടെ എ ഗ്രേഡ് വള്ളങ്ങൾ മത്സരിക്കാനെത്തും. അരൂക്കുറ്റി ഫെറി യുവജന സമിതി നേതൃത്വംനൽകിയ 16 ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തോടെ കഴിഞ്ഞവർഷമാണ് വള്ളകളി തുടങ്ങിയത്. കൈതപ്പുഴ കായലിൽ ഞായറാഴ്ച പകൽ 11മുതൽ വൈകീട്ട് അഞ്ചുവരെ കായലിൽ ജലപൂരം നടക്കുക.
കായലിലെ ജല പൂരത്തിന് സാക്ഷികളാകാൻ ആയിരങ്ങൾ അരൂക്കുറ്റി പാലത്തിലും താഴെ തൂണുകളിലെ ഇരിപ്പിടങ്ങളിലുമെത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച വൈകീട്ട് കൈകൊട്ടിക്കളിയും തിരുവാതിരകളിയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.