ആലപ്പുഴ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ശുചിത്വം ഉറപ്പാക്കാത്തതിനും മൂന്നുമാസത്തിനിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴയായി ഈടാക്കിയത് 7,92,000 രൂപ. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 1151 സ്ഥാപനത്തിലായി നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയ 134 എണ്ണത്തിനാണ് പിഴ ചുമത്തിയത്.
ലൈസൻസ് രജിസ്ട്രേഷൻ ഫീസിനത്തിലും ആന്വൽ റിട്ടേൺ ഫയൽ ചെയ്തതിന്റെ പിഴ ഇനത്തിലും മൂന്നുമാസത്തിൽ ജില്ലയിൽ 27,53,300 രൂപ ഈടാക്കി. 14 സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷൻ നടപടിയെടുത്തു. 40 സ്ഥാപനത്തിനെതിരെ ആർ.ഡി.ഒ മുമ്പാകെ സിവിൽ കേസ് നൽകി. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് കൂടുതൽ നിയമനടപടി സ്വീകരിച്ചത്. ലൈസൻസിന് പകരം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച സ്ഥാപനങ്ങളിൽനിന്നും പിഴ ഈടാക്കി.
ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണം, കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണം വിൽപനക്ക് സൂക്ഷിച്ചത്, നിലവാരം കുറഞ്ഞതും മായം ചേർത്തതുമായ ഭക്ഷണം വിൽപന നടത്തിയത്, ലൈസൻസ് പുതുക്കാതിരിക്കൽ, വെള്ളം പരിശോധന സർട്ടിഫിക്കറ്റ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയ പിഴവുകൾക്കും പിഴ ഈടാക്കി. ഒന്നിൽ കൂടുതൽ തവണ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്തു. കഴിഞ്ഞ സാമ്പത്തികവർഷം സമാന ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴയായി 35,39,500 രൂപ ഈടാക്കിയിരുന്നു.
2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 5022 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 39 പ്രോസിക്യൂഷൻ കേസും ആർ.ഡി.ഒ കോടതികളിൽ 88 സിവിൽ കേസും ഫയൽ ചെയ്തിരുന്നു.
ശുചിത്വമില്ലായ്മ, മായം കലർന്ന ഭക്ഷണം, പഴകിയ ഭക്ഷണം എന്നിവയെക്കുറിച്ച പരാതികൾ 1800 425 1125 ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ foodsafetykerala എന്ന പോർട്ടലിലൂടെയും foodsafetykerala@gmail.com എന്ന ഇ-മെയിലിലും പരാതി അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.