ആലപ്പുഴ: ഓണത്തിരക്കിലമർന്ന് നാടും നഗരവും. ഞായറാഴ്ചത്തെ തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലായിരുന്നു എല്ലാവരും. സദ്യക്കുള്ള വട്ടങ്ങളും ഓണക്കോടിയും പൂക്കളമൊരുക്കാൻ പൂ വാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപ്പാച്ചിലേക്ക് പായുന്ന ഉത്രാടം ശനിയാഴ്ചയാണ്. അത്തം മുതൽ പത്തുനാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി ഏറ്റവും കൂടതൽ സജീവമാവുന്നത് ഈദിവസമാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന മുല്ലയ്ക്കൽ തെരുവിലാണ് കൂടുതൽ തിരക്ക്.
വസ്ത്ര, ഗൃഹോപകരണ വ്യാപാരസ്ഥാപനങ്ങളിൽ വൻഓഫറുകളും സമ്മാനങ്ങളും നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. തിരക്ക് വർധിച്ചതോടെ പ്രധാന റോഡുകളിലും ഇടറോഡുകളിലുംഅനധികൃത വാഹനപാർക്കിങ്ങാണ് പ്രധാനപ്രശ്നം.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്. സൗകര്യക്കുറവ് മൂലം വഴിയോരത്ത് മിക്കവാഹനങ്ങളും പാർക്ക് ചെയ്യുന്നത്. പലയിടത്തും നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിലതിന് വിലകൂടിയും കുറഞ്ഞും നിൽക്കുന്ന പച്ചക്കറി കച്ചവടവും തകൃതിയാണ്. പായസവിൽപനയും പൊടിപൊടിച്ചു.
നാടൻ വിഭവങ്ങളായ പാലട, അടപ്രഥമൻ എന്നിവക്കാണ് ഡിമാൻഡ്. പൈനാപ്പിൾ, പപ്പായ, കാരറ്റ്, ചക്ക പായസങ്ങളും വിപണിയിലുണ്ട്. സദ്യക്കൊപ്പം ഇടംപിടിക്കുന്ന ഉപ്പേരി, ശർക്കര വരട്ടി, കളിയടക്ക എന്നിവക്കും ആവശ്യക്കാർ ഏറെയുണ്ട്. കടകളും കടകമ്പോളങ്ങളും പ്രവർത്തിക്കുന്നത് നഗരത്തിലാണ് വാഹനത്തിരക്ക് ഏറെയുള്ളത്. തെരുവോരങ്ങളിലും വ്യാപാരം പൊടിപൊടിക്കുകയാണ്.
ഓഫറുകൾ നിറഞ്ഞ ഗൃഹോപകരണ വിൽപനശാലകൾ, പച്ചക്കറി-പലചരക്ക് കടകൾ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, ഓണചന്തകൾ എന്നിവിടങ്ങളിലും ആൾത്തിരക്കുണ്ടായിരുന്നു. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. ഓണസദ്യയുടെ നിരക്ക് 300 മുതൽ 500 രൂപ വരെയാണ്.
വില കൂടുന്നതിന് അനുസരിച്ച് കറികളുടെയും പായസത്തിന്റെയും എണ്ണം കൂടും. തിരുവോണദിനത്തിൽ പല ഹോട്ടലുകളും റസ്റ്റാറന്റുകളും തുറക്കും. സദ്യമുതൽ പാൽപ്പായസവും അടപ്പായസത്തിനും വരെ മുൻകൂർ ബുക്കിങ് കഴിഞ്ഞു.
പാഴ്സലായും ഓണസദ്യ നൽകുന്നുണ്ട്. ഇനിയുള്ള മണിക്കൂറുകൾ സദ്യ, ഓണക്കോടി, പൂക്കളം എന്നിങ്ങനെ തുടങ്ങി ഓരോന്നും സന്തോഷവും ആനന്ദവും പകരുന്ന നിമിഷത്തിലേക്ക് ഓടിപ്പാഞ്ഞാവും ആളുകളുടെ തിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.