ആലപ്പുഴ: വേമ്പനാട്ടുകായൽ സംരക്ഷണത്തിനായി സർക്കാർതലത്തിൽ കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി വേമ്പനാട്ടുകായല്‍ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ജില്ല ഭരണകൂടം ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ദീർഘകാലമായി ഉയരുന്ന ആവശ്യമാണ് വേമ്പനാട്ടുകായൽ സംരക്ഷണം. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങൾ നേരിട്ടോ പരോക്ഷമായോ ആശ്രയിക്കുന്നതാണ് വേമ്പനാട്ടുകായൽ.
വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ മുഖവുമാണിത്. അഞ്ച് നദികൾ എത്തിക്കുന്ന ജലം താൽക്കാലികമായി ശേഖരിച്ചു കടലിലേക്കു കൈമാറുന്നത് ഈ കായലാണ്. ഉപ്പുവെള്ളം നിയന്ത്രിക്കുകയും സമീപമേഖലകളിൽ എക്കൽ നിക്ഷേപം നടത്തുകയും ചെയ്യുന്നത് ഈ കായലാണ്. കടലിലെ ചാകരയും കുട്ടനാട്ടിലെ നെല്ലറയും വേമ്പനാട്ടുകായലിനെ ആശ്രയിച്ചാണ് പരുവപ്പെടുന്നത്. എന്നിട്ടും സംരക്ഷണ നടപടികളില്ലാത്തത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും റാംസർ തണ്ണീര്‍ത്തട വ്യവസ്ഥയിൽ ഉള്‍പ്പെട്ടതുമായ വേമ്പനാട്ടുകായൽ മലിനീകരണവും ജൈവവൈവിധ്യ നാശവും വെള്ളപ്പൊക്കവും എക്കൽ അടിയലും അടക്കമുള്ള നിരവധി ഭീഷണികൾ നേരിടുകയാണ്. ഇത് കായലിനെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകർ, മത്സ്യത്തൊഴിലാളികള്‍, ടൂറിസം മേഖല എന്നിവയെയെല്ലാം ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൈയേറ്റങ്ങളും നിർമാണങ്ങളുമാണ് കയലിനെ നാശത്തിലേക്കു നയിക്കുന്നത്. ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കയലിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്നത്.
ഇത് സൂര്യപ്രകാശം കായലിന്റെ അടിത്തട്ടിലേക്ക് കടന്നുചെല്ലാൻ തടസ്സമാണ്. മത്സ്യങ്ങളുടെ പ്രജനനത്തെയും ഇത് ബാധിക്കുന്നു.
ശുചിമുറി മാലിന്യം, കൃഷിയിടങ്ങളിൽനിന്നുള്ള മാരക കീടനാശിനികൾ എന്നിവയും കായലിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്നുവെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 43 വർഷത്തിനിടെ വേമ്പനാട്ടുകായലിൽനിന്ന് അപ്രത്യക്ഷമായത് 60 ഇനം മത്സ്യങ്ങളാണ്.
വേമ്പനാട്ടുകായലിനെക്കുറിച്ചുള്ള പുതിയ പഠനം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടേതാണ് (കുഫോസ്). കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ 3000 ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനത്തിലുള്ളത്. ജലസംഭരണശേഷി ഒരു നൂറ്റാണ്ടുകൊണ്ട് നാലിലൊന്നായി കുറഞ്ഞതിനാൽ കായലിന്റെ ജൈവപരമായ ഉൽപാദനക്ഷമത വീണ്ടെടുക്കാൻ ആഴവും വീതിയും കൂട്ടണമെന്നു റിപ്പോർട്ട് നിർദേശിക്കുന്നു.
ശിൽപശാല നാളെ
വേമ്പനാട്ടുകായല്‍ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ജില്ല ഭരണകൂടം സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല തിങ്കളാഴ്ച രാവിലെ 9.30ന് ആലപ്പുഴ കയര്‍ ക്രാഫ്റ്റ് കൺവെന്ഷന് സെന്ററില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാന് മുഖ്യപ്രഭാഷണം നടത്തും.
കായൽ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് കലക്ടര്‍ അലക്സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അഡ്വ. ജെബി മേത്തര്‍ എന്നിവര്‍ സന്ദേശം നല്‍കും. എം.എൽ.എമാരായ എച്ച്. സലാം, തോമസ് കെ. തോമസ്, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ തുടങ്ങിയവർ പങ്കെടുക്കും.
ഡോ. ഉമ്മൻ വി. ഉമ്മൻ, ഡോ. കെ.പി. സുധീർ, ഡോ. ആർ. രാമകുമാർ, ഡോ. ഇ.കെ. രാധാകൃഷ്ണൻ, ഡോ. ജി. ജയലക്ഷ്മി എന്നിവർ പ്രസീഡിയം അംഗങ്ങളാവും. കൃഷിയും കാലാവസ്ഥ വ്യതിയാനവും, മത്സ്യബന്ധനവും ജൈവവൈവിധ്യവും, വേമ്പനാട്ടുകായലിന്റെയും കുട്ടനാടിന്റെയും വിനോദസഞ്ചാര സാധ്യതകൾ, വേമ്പനാട്ടുകായൽ മലിനീകരണം നിജസ്ഥിതിയും പരിഹാരനിര്‍ദേശങ്ങളും, നഗരമാലിന്യ നിയന്ത്രണം, വേമ്പനാട് തണ്ണീര്‍ത്തടം കാലാവസ്ഥ മാറ്റവും ജലമേഖലയിലെ വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ അവതരണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.