Representational Image
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍ നിന്ന് രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി, പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന്റെ ഭാര്യ റുഖിയാബീവിയുടെ (53) ചികിത്സക്കായി കരുതിയിരുന്ന 30,000ത്തോളം രൂപയാണ് കവർന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കള്‍ അറിഞ്ഞത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാബീവിയെ ഡയാലിസിസ് ചെയ്യാനായി മാര്‍ച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.നാട്ടുകാരുടെ സഹായവും സ്വര്‍ണ്ണം പണയംവെച്ച തുകയുമടക്കം ഷാജഹാൻ ഒന്നിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്നതാണ്. വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമടങ്ങിയ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് വാർഡിൽ കട്ടിലിനടിയിലാണ് വെച്ചിരുന്നത്.
രാത്രി പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഷാജഹാന് പുറത്താണ് കിടന്നത്. മകള്‍ ഉമയ്ബാന്‍ കട്ടിലിന് താഴെയുമാണ് കിടന്നത്. രാവിലെ ആറോടെയാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നോടെ ഒരാള്‍ ബാഗുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പറഞ്ഞു. വിവരം ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ അറിയിച്ചു.
പണം മോഷ്ടിച്ചശേഷം ബാക്കിയുണ്ടായിരുന്ന സാധനങ്ങളടങ്ങിയ ബാഗ് മുകളിലത്തെ നിലയില്‍ സണ്‍ഷെയ്ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന് ആശുപത്രി സൂപ്രണ്ടിന് പരാതിനല്‍കി. ഭാര്യയുടെ തുടര്‍ചികിത്സക്ക് എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഷാജഹാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.