പ്രതിഷേധമൊഴിയാതെ ലക്ഷദ്വീപ്; കവരത്തിയിൽ ജനപ്രതിനിധികളടക്കം അറസ്റ്റിൽ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് അൻപരശുമായി ചർച്ച നടത്താനെത്തിയ ജനപ്രതിനിധികളടക്കമുള്ള എൻ.സി.പി നേതാക്കൾ അറസ്റ്റിൽ. ലക്ഷദ്വീപിലെ യാത്രക്കപ്പലുകളുടെ കുറവും ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ചർച്ചക്കെത്തിയ വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് നടപടി. എൻ.സി.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി പി.പി. മുഹ്സിൻ, കവരത്തി യൂനിറ്റ് പ്രസിഡന്‍റ് ടി.പി. റസാഖ്, എൻ.വൈ.സി ജനറൽ സെക്രട്ടറി എം.പി. ഹുസൈൻ, വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ പി. നസീർ, വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങളായ നിസാം, ആസിഫ് അലി, നഫീസ, താഹിറ, ജില്ല പഞ്ചായത്ത് അംഗം സൈനബ, നാഷനലിസ്റ്റ് മഹിള കോൺഗ്രസ് അംഗങ്ങളായ താഹിറ, സരീഹത്ത്, തസ്​ലീന എന്നിവരാണ് അറസ്റ്റിലായത്. പ്രശ്നങ്ങൾ അവതരിപ്പിക്കാനെത്തിയപ്പോൾ അത് കേൾക്കാൻ തയാറായില്ലെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കി. കവരത്തി ദ്വീപിൽ നിലവിലുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടർ വിരമിച്ച ഒഴിവിൽ പുതിയ നിയമനം നടത്തിയിട്ടില്ല. നിലവിൽ അഗത്തി, അമിനി ദ്വീപുകളിൽ മാത്രമാണ് ഗൈനക്കോളജിസ്റ്റുള്ളത്. കപ്പലുകൾ കുറവായതിനാൽ അവിടേക്കുള്ള യാത്ര പ്രയാസമാണ്. കൊച്ചിയിലേക്കുള്ള കപ്പൽ സർവിസുകൾ വെട്ടിക്കുറച്ചത് വലിയ സമരങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധം ശക്തമായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കവരത്തിയിൽ പ്രതിഷേധിച്ച എൻ.സി.പി, എൻ.വൈ.സി പ്രവർത്തകരെ തോക്കുയർത്തി ഭീഷണിപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.