കൊച്ചി: അഞ്ചുവർഷത്തിനിടെ നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലിലഭിച്ചത് 1589 പേർക്ക് മാത്രം. 1067 നഴ്സുമാർ, ഏഴ് ഡോക്ടർമാർ, 24 ടെക്നീഷ്യൻസ്, 491 വീട്ടുജോലിക്കാർ എന്നിവർക്കാണ് ജോലിലഭിച്ചത്.
അപേക്ഷിക്കുന്നവരിൽ 10 ശതമാനം പേർക്ക് പോലും ജോലിനൽകാൻ നോർക്കക്ക് സാധിക്കുന്നില്ലെന്നാണ് കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ മറുപടി. പ്രവാസി വ്യവസായികളെ കേരളത്തിേലക്ക് ആകർഷിക്കാൻ ലക്ഷ്യമാക്കി കരാർ ഏൽപിച്ച കൺസൾട്ടൻസിക്ക് കഴിഞ്ഞവർഷം ചെലവിട്ടത് 1.28 കോടിയാണെന്നും രേഖയിലുണ്ട്.
2016 മേയ് മുതൽ 2019 ആഗസ്റ്റ് വരെ നോർക്കയുടെ ജോബ് പോർട്ടലിൽ (www.jobsnorka.gov.in) രജിസ്റ്റർ ചെയ്തത് 55,534 ഉദ്യോഗാർഥികളാണ്.
2010 മുതൽ 1,17,237 പേരും രജിസ്റ്റർ ചെയ്തു. വിദേശത്തെ തൊഴിൽദായകരെയും കേരളത്തിൽനിന്നുള്ള തൊഴിൽ അന്വേഷകരെയും കൂട്ടിയിണക്കാൻ ലക്ഷ്യമാക്കി ആരംഭിച്ചതാണ് നോർക്ക റൂട്ട്സിെൻറ തൊഴിൽ വിഭാഗം.
ലോക കേരളസഭയുടെ വെബ്സൈറ്റ് വികസിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കിയ നോർക്ക സ്വന്തം ജോബ് പോർട്ടൽ നവീകരിക്കാത്തതിനാൽ അടുത്തനാളായി പ്രവർത്തിക്കുന്നില്ല.
പ്രവാസി വ്യവസായികളെ ആകർഷിക്കുക, പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കുക, പ്രചാരണം നടത്തുക തുടങ്ങിയവ ലക്ഷ്യമാക്കി ആരംഭിച്ചതാണ് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ (എൻ.ബി.എഫ്.സി). ഇതിെൻറ പ്രവർത്തനത്തിന് മുംബൈ ആസ്ഥാനമായ ഇൻറർനാഷനൽ അഡ്വൈസറി കൗൺസിൽ എന്ന കൺസൾട്ടൻസിക്കാണ് 1,28,48,904 രൂപ നൽകിയത്.
2019 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ നൽകിയ തുകയാണിത്. ഇതുകൂടാതെ എൻ.ബി.എഫ്.സിക്ക് മാത്രം 2018-19 വർഷത്തിൽ 11,79,771രൂപ, 2019-20ൽ 98,75,634 രൂപ, 2020-21ൽ ഇതുവരെ 49,64,874 രൂപ എന്നിങ്ങനെയും ചെലവാക്കി.
കെ.എസ്.ഐ.ഡി.സി, കിൻഫ്ര, ജില്ല വ്യവസായ വകുപ്പുകൾ തുടങ്ങിയവ നിലവിലുള്ളപ്പോൾ സ്വകാര്യ കൺസൾട്ടൻസിക്ക് ഒരുവർഷത്തേക്ക് 1.28 കോടി ചെലവഴിക്കുന്നത് എന്തിനെന്ന് ചോദ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.