കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യത്തിന്റെ ബയോമൈനിങ്ങിനായി കരാർ ഒപ്പു വെച്ച ‘ഭൂമി ഗ്രീൻ എനർജി’ ബ്രഹ്മപുരത്ത് യന്ത്രങ്ങൾ സ്ഥാപിച്ച് തുടങ്ങിയതായി കൊച്ചി നഗരസഭ ഹൈകോടതിയിൽ അറിയിച്ചു.
നവംബർ നാലിനാണ് സ്ഥാപനവുമായി നഗരസഭ ഒപ്പുവെച്ചത്. പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കി വിശദ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തെ മാലിന്യ വിമുക്തമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും നഗരസഭ വ്യക്തമാക്കി. മാലിന്യ നീക്കത്തിന് വേണ്ടി സ്വീകരിച്ച നടപടികൾ അടങ്ങുന്ന സത്യാങ്മൂലം കൊച്ചി നഗരസഭ സെക്രട്ടറി സമർപ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യത്തിന് തീ പിടിച്ചതിനെ തുടർന്ന് ഹൈകോടതി സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് വിശദീകരണം.
പൊതുവിടങ്ങളിൽ മാലിന്യം തളളുന്നതിനെതിരെ പരാതി നൽകാനായി ‘മൈ കൊച്ചി’ എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.
9995433431 എന്ന വാട്സാപ്പ് നമ്പരിലും വിവരം നൽകാം. പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ രാത്രികളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. ബ്രഹ്മപുരത്ത് കോഴിക്കോട് എൻ.ഐ.ടി ഡ്രോൺ സർവേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും.
പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കാൻ അനുമതി നൽകിയിട്ടുള്ള രണ്ട് ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചിട്ടുണ്ട്. വലിയ തോതിൽ മാലിന്യമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു.
അഴുകുന്നതും അല്ലാത്തതുമെന്ന നിലയിൽ മാലിന്യം വേർതിരിച്ച് നൽകണമെന്ന കാര്യത്തിൽ കഴിഞ്ഞ മാസം പൊതു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 15 വർഷം പിന്നിട്ട സർവീസിന് അനുയോജ്യമായ വാഹനങ്ങൾ മാലിന്യ നീക്കത്തിനായി ഉപയോഗിക്കാൻ ഇളവ് തേടി ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയതായും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.