കൊച്ചി: നിയമം സഹായിക്കുന്നത് ജാഗ്രതയുള്ളവരെയാണെന്നും ഉറങ്ങിക്കിടക്കുന്നവരെയല്ലെന്നും ഉപഭോക്തൃ കോടതി. കേസ് ഫയൽ ചെയ്തശേഷം ഒരിക്കൽപോലും കോടതിയിൽ ഹാജരാകാത്ത പരാതിക്കാരനെ വിമർശിച്ചാണ് ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം. എറണാകുളം സ്വദേശി ടി.എസ്. സുധീർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി എതിർകക്ഷിക്ക് നോട്ടീസ് അയച്ചത്. എതിർകക്ഷി മറുപടിയും സമർപ്പിച്ചു.
എന്നാൽ, തെളിവുനൽകാൻ പരാതിക്കാരന് പലതവണ അവസരം നൽകിയിട്ടും ഹാജരായില്ല. അവസാനം നോട്ടീസും അയച്ചു. എന്നിട്ടും വന്നില്ല. തുടർന്നാണ് എതിർ കക്ഷിയുടെ സാന്നിധ്യത്തിൽ പരാതി തള്ളി ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടത്.
ഉപഭോക്താക്കൾ ചൂഷണങ്ങൾക്ക് വിധേയരാകുമ്പോൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ജാഗ്രതയും കരുതലും അനിവാര്യമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി പരാതി നിരാകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.