പെരുവും മൂഴി കവലയിലെ അനിലിന്റെ നാരങ്ങക്കട
മൂവാറ്റുപുഴ: പെരുവുംമൂഴി കവലയിൽ ഇത്തവണ താരം നാരങ്ങയാണ്. 100 രൂപക്ക് മൂന്നു മുതൽ നാല് നാരങ്ങ വരെലഭിക്കുന്ന ബബ്ലൂസ് നാരങ്ങ. നല്ല ചുവപ്പ്, റോസ്, വെള്ള കളറുകളിൽ ലഭിക്കും. നാട്ടിൻപുറങ്ങളിൽ ബബ്ലൂസ് നാരങ്ങ എന്നപേരിൽ അറിയപ്പെടുന്ന നാരങ്ങ വാങ്ങാൻ കവലയിൽ ആളുകളുടെ തിരക്കേറുന്നുണ്ട്.
ഇടുക്കി, വയനാട് മേഖലകളിൽ കമ്പിളി നാരങ്ങ എന്നപേരിലാണ് ഇവ അറിയപ്പെടുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ മൂവാറ്റുപുഴ - കുന്നത്തുനാട് താലൂക്കുകൾ അതിരുപങ്കിടുന്ന പെരുവുംമൂഴികവല എന്നും വ്യത്യസ്ത വ്യാപാരം നടക്കുന്ന ഇടമാണ്.
നാട്ടുകാരെക്കാൾ കൂടുതൽ ഇവിടത്തെ ഉപഭോക്താക്കൾ യാത്രക്കാരാണ്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർ ഇവിടെ നിർത്തി എന്തെങ്കിലും വാങ്ങിയെപോകൂ. നല്ല പുഴമീൻ മുതൽ കപ്പ വരെ ഇവിടത്തെ വഴിയോര വാണിഭങ്ങളാണ്. സീസൺ അനുസരിച്ച് ഇവമാറിക്കൊണ്ടിരിക്കും. രണ്ടാഴ്ചയായി താരം നാരങ്ങയാണ്. ഒരു കാലത്ത് തൊടികളിൽ സുലഭമായിരുന്ന ഇവ ഇന്ന് അന്യംനിന്നുപോയി.
എന്നാൽ വാളകം, രാമമംഗലം പഞ്ചായത്തുകളിൽ സുലഭമാണ്. വാളകം പഞ്ചായത്തിലെ റാക്കാട്, വാളകം, കായനാട്, കുന്നക്കാൽപ്രദേശങ്ങളിലും രാമമംഗലം പഞ്ചായത്തിലെ രാമമംഗലം, കടക്കനാട് തുടങ്ങിയവിടങ്ങളിലും ഇവ വ്യാപകമായി ഉണ്ടാകുന്നുണ്ട്. കുറെ കാലമായി കർഷകർ വ്യാപകമായി വെച്ചുപിടിപ്പിക്കുന്നുണ്ട്. വിപണന സാധ്യത മുന്നിൽ കണ്ടായിരുന്നു ഇത്. മേഖലയിലെ കാലാവസ്ഥ ഇതിന് അനുകൂലമായതിനാൽ നല്ല വിളവും ലഭിക്കുന്നുണ്ട്. ഇതിന് നല്ലമധുരവുമുണ്ട്. വർഷത്തിൽ ഒന്നുമുതൽ രണ്ടു തവണവിളവ് എടുക്കുന്ന നാരങ്ങ കൂടുതലും വിളവെടുക്കുന്നത് ഒക്ടോബർ - ഡിസംബർവരെയുള്ള മാസങ്ങളിലാണ്. മരം ബഡ് ചെയ്താണ് ഉൽപാദനം വർധിപ്പിക്കുന്നത്. 8 മുതൽ 10 രൂപവരെ കർഷകർക്ക് നൽകിയാണ് ഇവ വാങ്ങുന്നതെന്ന് പെരുവും മൂഴി കവലയിലെ വ്യാപാരിയായ അനിൽ പറഞ്ഞു. നിരവധി പേർ ഇത് വാങ്ങാനെത്തുന്നുണ്ടെന്നും അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.