എം.സി റോഡിൽ അപകടം തുടർക്കഥ: സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു

മൂവാറ്റുപുഴ: എം.സി. റോഡിലടക്കം അപകടങ്ങൾ തുടർക്കഥയാകുമ്പോഴും വിദഗ്ധ സമിതി സമർപ്പിച്ച സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. 2018 ൽ സമർപ്പിച്ച റിപ്പോർട്ടാണ് കലക്ടറേറ്റിൽ പൊടിപിടിച്ച് കിടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴ- കോട്ടയം എം.സി റോഡിൽ ഈസ്റ്റ് മാറാടിയിൽ ഉണ്ടായ രണ്ട് അപകടങ്ങളിലായി നാല് പേർ മരിച്ച സാഹചര്യത്തിലാണ് ഇത് വീണ്ടും ചർച്ചയായിരിക്കുന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 ലക്ഷം രൂപയുടെ കർമ പദ്ധതി തയാറാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജില്ല കലക്ടർക്ക് നൽകിയെങ്കിലും നാലു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ സര്‍ക്കിൾ പരിധിയിലും കല്ലൂർക്കാട് സർക്കിൾ പരിധിയിലുമായി നാലു വർഷത്തിനിടെ അപകടത്തിൽ പൊലിഞ്ഞത് 80 ഓളം പേരാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

അപകടങ്ങൾ വർധിച്ചതോടെ ജനരോഷം ഉയരുകയും റോഡ് ഉപരോധമടക്കമുള്ള സമരങ്ങൾ ശക്തമാകുകയും ചെയ്തതോടെയാണ് 2018 ൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സേഫ്റ്റി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്.

കൊടുംവളവുകളിൽ ഹംപുകൾ സ്ഥാപിക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടിമാറ്റണമെന്നും, ആവശ്യമായ ഇടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അപകടങ്ങൾ വിളിച്ചു വരുത്തുന്ന കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും റോഡിലേക്കു കയറി നിൽക്കുന്ന വൈദ്യുതി തൂണുകൾ നീക്കണമെന്നും, താഴ്ന്നു കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ മാറ്റണമെന്നും വിശദമായുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കര്‍മ പദ്ധതി തയാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

വാഹന പരിശോധനയിലൂടെ മാത്രം അപകടങ്ങൾ കുറയ്ക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. അപകടരഹിതമായ പാത ഉറപ്പാക്കാൻ കഴിയണം. റോഡിലെ ചില ഭാഗങ്ങളിലുണ്ടായിട്ടുള്ള നിർമാണത്തിലെ അപാകതകൾ പരിഹരിച്ചാൽ അപകടങ്ങൾ വളരെ അധികം കുറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മാറാടിയിൽ സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥസംഘം

മൂവാറ്റുപുഴ: എം.സി റോഡിലെ ഈസ്റ്റ് മാറാടിയിൽ അപകടങ്ങൾ തുടർച്ചയായതോടെ കാരണങ്ങൾ കണ്ടെത്താൻ സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥർ. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് പരിശോധന നടത്തിയത്. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ അപകടങ്ങൾ നടന്ന ഈസ്റ്റ് മാറാടിയിൽ നിന്നാണ് പരിശോധന ആരംഭിച്ചത്. അപകടങ്ങളിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്.

അഞ്ച് വർഷം മുമ്പ് നടന്ന എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ടുണ്ടായ അപാകതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നും ഇത് തുടക്കത്തിലേ ചൂണ്ടിക്കാണിക്കുകയും വിജിലൻസിൽ ഉൾപ്പെടെ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നും മാറാടി പ‍ഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. റോഡ് നിർമാണത്തിൽ അടിസ്ഥാനപരമായി പാലിക്കേണ്ട വ്യവസ്ഥകൾ പോലും കാറ്റിൽപറത്തി അശാസ്ത്രീയ നിർമാണമാണ് നടന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്കും പരിശോധനയിൽ വ്യക്തമായി. അപകടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ തയാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

'റോഡ് സുരക്ഷ അതോറിറ്റി പ്രവർത്തനം ഊർജിതമാക്കണം'

മൂവാറ്റുപുഴ: കൂത്താട്ടുകുളം - മൂവാറ്റുപുഴ എം.സി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ റോഡ് സുരക്ഷ അതോറിറ്റി കാര്യക്ഷമമായി ഇടപെടണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ പദ്ധതിയിൽനിന്ന് പണം അനുവദിച്ച് അപകടങ്ങൾ കുറക്കാൻ നടപടി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന് കത്ത് നൽകി.

Tags:    
News Summary - Accident on MC Road Sequel: Sleeping on Safety Audit Report File

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.