മൂവാറ്റുപുഴ: വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷനിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹന ഉടമയെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് വാഴപ്പിള്ളി മത്സ്യ മാർക്കറ്റിലെ മൊത്തവ്യാപാരി പടിഞ്ഞാറേചാലിൽ ഫൈസലിനെ (45) അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ഫൈസൽ റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് കാർ നിർത്തി ഡ്രൈവർ ഇറങ്ങിയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ഇവർ തയാറായില്ല. പിന്നീട് ഇയാൾ കാറിൽ കയറി ഓടിച്ചു പോകുകയായിരുന്നു.
ഇതിനിടെ കാൽ ഒടിഞ്ഞിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ഫൈസൽ കരഞ്ഞപേക്ഷിച്ചെങ്കിലും കാറിൽ ഉണ്ടായിരുന്നവർ അവഗണിച്ചു. ആശുപത്രിയിൽ എത്തിച്ചാൽ പണം ചെലവഴിക്കേണ്ടെന്നും ബൈക്കിലെ ബാഗിൽ പണമുണ്ടെന്നും പറഞ്ഞെങ്കിലും ഇതു ശ്രദ്ധിക്കാതെ ഇവർ സ്ഥലംവിടുകയായിരുന്നു.
പിന്നീട് ഇതുവഴി വന്നവരാണ് ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാർ സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ ശേഖരിച്ചു. എരുമേലി സ്വദേശിയുടേതാണ് വാഹനമെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് എരുമേലിയിലെത്തി വാഹനവും ഉടമയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.