കൊച്ചി: ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജോസ് ജങ്ഷൻ മുതൽ സൗത്ത് ജങ്ഷൻ വരെയുള്ള പ്രദേശങ്ങൾ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സന്ദർശിക്കും. കലക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മഴക്കാലത്തിന് മുമ്പേ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്.
മുല്ലശ്ശേരി കനാലിൽ നടത്തിവരുന്ന നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വർക്ക് ഷെഡ്യൂൾ നൽകണമെന്ന് കലക്ടർ അറിയിച്ചു. മഴക്കാലത്തിന് മുമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കലക്ടർ നിർദേശം നൽകി. കനാലുകളിലും ഓടകളിലും തുറസ്സവസായ ഇടങ്ങളിലും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം 30 കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വ്യക്തികൾക്ക് എതിരെ മാത്രമല്ല, മാലിന്യ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ കലക്ടർ നിർദേശിച്ചു.
ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. എ.ജി. സുനിൽ കുമാർ, അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.