തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാൻ തീരുമാനം. കെ.ബാബു എം.എല്‍.എ യുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എറണാകുളം മധ്യ മേഖല ചീഫ് എന്‍ജിനീയര്‍ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കക്കാട് പ്ലാന്റിലെ ശുദ്ധജല ഉത്പാദനവും വിതരണവും ഉറപ്പാക്കാനായി ശുദ്ധീകരണശാലയിലും കാഞ്ഞിരമറ്റം ടാങ്കിലേക്ക് പ്രവേശിക്കുന്ന ലൈനിലും ഉദയംപേരൂര്‍ പ്രദേശത്തേക്ക് വിതരണം ആരംഭിക്കുന്ന സ്ഥലത്തും അനുയോജ്യമായ രീതിയില്‍ ഫ്ലോ മീറ്റര്‍ സ്ഥാപിക്കും.
ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ഉദയംപേരൂര്‍ പഞ്ചായത്തിലേക്ക് വിതരണം ചെയ്യേണ്ടത്. വൈദ്യുതി തകരാര്‍, അറ്റകുറ്റപ്പണി എന്നിവ മൂലം ശുദ്ധജലവിതരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലവിതരണം ഉറപ്പാക്കാന്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും, മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശം നല്കി.
നിലവില്‍ കക്കാട് പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി തടസം ഒഴിവാക്കുന്നതിനായി ഒരു ഡെഡിക്കേറ്റഡ് വൈദ്യുതി ലൈന്‍ സ്ഥാപിക്കാനും, റോ വാട്ടര്‍ പമ്പ് ഹൗസ് പ്ലാന്റ് എന്നിവിടങ്ങളിലെ പഴയ പമ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയതിന്റെ പകര്‍പ്പ് എം.എല്‍.എക്കും, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് തുടര്‍നടപടികള്‍ക്കായി നല്കി.
കാഞ്ഞിരമറ്റം ടാങ്കില്‍ നിന്നും ഉദയംപേരൂര്‍ ഭാഗത്തേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പ് ലൈനില്‍ ഉള്ള ടാപ്പിങ് കണ്ടുപിടിക്കുന്നതിനുവേണ്ടി പരിശോധന നടത്തും.
പഞ്ചായത്തിലെ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനായി എക്സി.എഞ്ചിനീയര്‍ ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്തുകൊണ്ട് ചര്‍ച്ചചെയ്ത് പരിഹാരമാര്‍ഗം കണ്ടെത്താനും വെട്ടിക്കാപ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന 16 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.
യോഗത്തില്‍ മധ്യമേഖല ചീഫ് എന്‍ജിനീയര്‍ പി.കെ.സലിം, എറണാകുളം സൂപ്രണ്ടിങ് എന്‍ജിനീയര്‍ സജീവ് രത്നാകരന്, മൂവാറ്റുപുഴ സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.കെ. പ്രദീപ്, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.എ.ഗോപി, മധ്യമേഖല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രതീഷ് കുമാര്‍, എറണാകുളം സപ്ലൈ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ജയപ്രകാശ്, തൃപ്പൂണിത്തുറ എ.ഇ.ഇ. പ്രീത, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഷൈമോന്‍, എം.കെ.അനില്‍കുമാര്‍ തുടങ്ങി 16 ഓളം മെമ്പര്‍മാരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.