സി.പി.എം ഓഫിസ് നിർമാണം: വിശദീകരണവുമായി നേതാക്കൾ

അടിമാലി: നിർമാണ നിരോധനം നിലനിൽക്കുന്ന ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിൽ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും സി.പി.എം പാര്‍ട്ടി ഓഫിസ് നിര്‍മാണം തുടരുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡ് നിര്‍മാണത്തിന് പാര്‍ട്ടി ഓഫിസ് പൊളിച്ചുനല്‍കിയതാണെന്നും ശേഷിക്കുന്ന ഭാഗം തകര്‍ന്നുവീഴുന്ന സാഹചര്യത്തില്‍ പുതുക്കിനിര്‍മിക്കുകയാണ് ചെയ്തതെന്നും സ്റ്റോപ് മെമ്മോ അവഗണിച്ചിട്ടില്ലെന്നും ജില്ല സെക്രട്ടേറിയറ്റ് അംഗം ഷൈലജ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഓഫിസ് കെട്ടിടം റോഡ് വികസനത്തിനായി പൊളിച്ചുനീക്കി നല്‍കുകയാണ് പാർട്ടി ചെയ്തത്. ബാക്കിഭാഗം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് പുതുക്കിനിര്‍മിച്ചത്. ആരോപണം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാല്‍, സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തിവെച്ചിട്ടില്ല. വിഷയം വിവാദമായതോടെ വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടികളിലേക്ക് നീങ്ങാന്‍ റവന്യൂ വകുപ്പും തയാറായിട്ടില്ല. നിര്‍മാണ നിരോധനവും മറ്റ് നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന ഇടുക്കിയില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നഘട്ടത്തിലാണ് എം.എം. മണിയുടെ നാടായ ഇരുപതേക്കറില്‍ പുതുക്കിനിര്‍മിച്ച പാര്‍ട്ടി ഓഫിസിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. റോഡരികിൽ നടന്ന നിർമാണ പ്രവൃത്തി മൂന്ന് നിലകൾ നിർമിച്ച ശേഷമാണത്രെ റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. നിരോധന ഉത്തരവ് ലഭിച്ചിട്ടും നിര്‍മാണം തുടരുന്നതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും അടക്കം പാര്‍ട്ടികളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.