വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമി തരംമാറ്റല്‍: അദാലത് സംഘടിപ്പിച്ചു

കുമളി: വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമി തരംമാറ്റല്‍ നടത്തുന്നതിനോട് അനുബന്ധിച്ച് കുമളി വില്ലേജ് ഓഫിസില്‍ അദാലത് സംഘടിപ്പിച്ചു. 2018ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമപ്രകാരം വില്ലേജ് രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തുകയും എന്നാല്‍, 2008ന് മുമ്പ് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്ത അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. 2021 നവംബര്‍ 30വരെ വില്ലേജ് അടിസ്ഥാനത്തില്‍ ഓഫ്‌ലൈനായി ലഭിച്ച 25 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. 19 കേസുകള്‍ തീര്‍പ്പാക്കുന്നതിനൊപ്പം മൂന്നുപേര്‍ക്ക് വില്ലേജില്‍നിന്ന് നേരിട്ട് ഉത്തരവുകളും കൈമാറി. താലൂക്ക് അടിസ്ഥാനത്തില്‍ മുമ്പ് ലഭിച്ച 69 പരാതികളില്‍ 44 എണ്ണം നേരത്തേ തീര്‍പ്പാക്കിയിരുന്നു. ജനുവരി 31 മുതല്‍ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആദാലത്തിന് നേതൃത്വം നല്‍കിയ ഇടുക്കി ആര്‍.ഡി.ഒ എം.കെ. ഷാജി അറിയിച്ചു. ഇതിനായി 18 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി സംബന്ധമായ പരാതിയില്‍ സംശയം തോന്നുന്ന അപേക്ഷകളില്‍ ആര്‍.ഡി.ഒ നേരിട്ട് പരിശോധന നടത്തിയശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാലത്തില്‍ ആര്‍.ഡി.ഒക്ക് പുറമേ കുമളി വില്ലേജ് ഓഫിസര്‍ എം.കെ. മനുപ്രസാദ്, കൃഷി ഓഫിസര്‍ സോജി തോമസ്, ഹെഡ്ക്ലര്‍ക്ക് പി.ബി. ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.