വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായുള്ള വാഹനങ്ങൾ ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രസിഡന്റ് പി.പി. ദിവ്യയും കലക്ടർ അരുൺ കെ. വിജയനും ഫ്ലാഗ്ഓഫ് ചെയ്യുന്നു
കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിക്കുന്ന വയനാടിന് കൈത്താങ്ങുമായി കണ്ണൂർ. ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും ശേഖരിക്കലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണവും നടക്കുകയാണ്. ജില്ലയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ 15 വാഹനങ്ങൾ അവശ്യസാധനങ്ങളുമായി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചു. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ 10 വാഹനങ്ങളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് അയച്ചു. ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രസിഡന്റ് പി.പി. ദിവ്യയും കലക്ടർ അരുൺ കെ. വിജയനും ഫ്ലാഗ്ഓഫ് ചെയ്തു. സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ കണ്ണൂർ കോർപ്പറേഷനെ ഏൽപ്പിച്ച അവശ്യ സാധനങ്ങളുമായി മൂന്ന് വാഹനങ്ങൾ ബുധനാഴ്ച വയനാട്ടിലേക്ക് തിരിച്ചു. മേയർ മുസ്ലിഹ് മഠത്തിലും ജില്ല കലക്ടർ അരുൺ കെ. വിജയനും ഫ്ലാഗ് ഓഫ് ചെയ്തു. മേയറും സംഘവും നേരിട്ട് കടകളിൽ നിന്ന് വസ്തുക്കൾ ശേഖരിച്ചിരുന്നു. കണ്ണൂർ മേഖല യൂത്ത് ലീഗ്, എം.എസ്.എഫ് ജില്ല കമ്മിറ്റി ശേഖരിച്ച ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും മേയർക്ക് കൈമാറി.
മുൻ എം.എൽ.എ എം.വി ജയരാജനും പത്നിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ജില്ല കലക്ടർക്ക് കൈമാറി. ഒരു മാസത്തെ പെൻഷൻ തുകയും പത്നി കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ലീന ഒരു മാസത്തെ ശമ്പളവുമാണ് കലക്ടറുടെ ചേമ്പറിൽ കലക്ടർ അരുൺ കെ. വിജയന് കൈമാറിയത്.
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത കേന്ദ്രത്തിലേക്ക് സഹായഹസ്തവുമായി കർഷകസംഘം സംസ്ഥാന സെക്രട്ടറി സഖാവ് വത്സൻ പനോളിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം യാത്രതിരിച്ചു. ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിനുള്ള രണ്ട് വാഹനങ്ങളിലെ വിവിധ വസ്തുക്കളുമായാണ് സംഘം യാത്ര തിരിച്ചത്.
കണ്ണൂർ: ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നു വയസ്സുകാരൻ. മേലൂർ യു.പി സ്കൂളിലെ അധ്യാപകൻ നിതിന്റെയും സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിയുടെയും ഏക മകനായ നൈതിക് നിതിനാണ് ജന്മദിനാഘോഷത്തിനായി കരുതിയ തുക ജില്ല കലക്ടർ അരുൺ കെ. വിജയന് കൈമാറിയത്. മാതാപിതാക്കൾക്കൊപ്പം കലക്ടറുടെ ചേംബറിൽ എത്തിയ നൈതികിന് ജില്ല കലക്ടർ സമ്മാനമായി മിഠായികളും നൽകി.
നൈതിക് നിതിന് ജില്ല കലക്ടർ അരുൺ കെ. വിജയൻ മിഠായികൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.