1. അടിപ്പാത ആവശ്യം ഉന്നയിക്കുന്ന ഓ.കെ യു.പി സ്കൂളിനടുത്ത് നാലുമീറ്റർ ഉയരത്തിൽ പണിതീർത്ത റോഡ് 2. താഴെ ഓവുചാൽ ഉൾപ്പെടെ പണി പൂർത്തിയാക്കിയത്
എടക്കാട്: നടാൽ ഗേറ്റ് കഴിഞ്ഞ് കിഴക്കുഭാഗം സർവിസ് റോഡിലേക്ക് കയറാൻ അടിപ്പാത ഇല്ലാത്തതിനാൽ ചുറ്റിക്കറങ്ങിയുള്ള ഓട്ടത്തിൽ നഷ്ടം സംഭവിക്കുന്നതിൽ പ്രതിഷേധിച്ച് ബസുകൾ സമരത്തിന്.
വ്യാഴാഴ്ച ബസോട്ടം നിർത്തി നടത്തുന്ന ഉപരോധം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ബസുടമകളുടെയും തൊഴിലാളി സംഘടനകളുടെയും അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെയും ഭാരവാഹികൾ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ നടാൽ ഗേറ്റ് കഴിഞ്ഞ് ഒ.കെ യു.പി സ്കൂളിന് സമീപത്തായി അടിപ്പാത നിർമിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. നിലവിൽ സർവിസ് റോഡിലേക്ക് പ്രവേശിക്കാൻ മൂന്നര കി.മീറ്ററോളം ദൂരം ബൈപാസിൽ അങ്ങോട്ടും തിരിച്ചും ഓടുമ്പോൾ ഏഴ് കി.മീറ്ററോളം അധികദൂരം ഓടേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ഇതുമൂലം സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാകുന്നുവെന്നാണ് ബസുടമകൾ പറയുന്നത്. സമരത്തിന്റെ മുന്നോടിയായി 21ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടാലിൽ പ്രകടനവും ധർണയും നടത്തിയിരുന്നു.
ദേശീയപാത അതോറിറ്റി ഉൾപ്പെടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അടിപ്പാത വിഷയത്തിൽ ദേശീയപാത അതോറിറ്റി മുഖം തിരിഞ്ഞു നിൽക്കുകയാണെന്നാണ് ബസുടമകൾ ആരോപിക്കുന്നത്.
ഒന്നര വർഷത്തിലധികമായി ഒ.കെ യു.പി സ്കൂളിന് സമീപം അടിപ്പാത ആവശ്യമുന്നയിച്ച് നാട്ടുകാരും വിവിധ സംഘടനകളും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര, കേരള, മന്ത്രിമാർക്കുൾപ്പെടെ നിവേദനം നൽകുകയും നിരവധി സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, നിലവിൽ അടിപ്പാത ആവശ്യം ഉന്നയിക്കുന്ന ഒ.കെ യു.പി സ്കൂളിനടുത്ത് ഓവുചാൽ ഉൾപ്പെടെ നിലവിലെ ദേശീയപാതയിൽനിന്ന് നാലു മീറ്റർ ഉയരത്തിൽ പുതിയ റോഡിന്റെ പണികളും പൂർത്തീകരിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.