കണ്ണൂർ: പ്ലാസ്റ്റിക് മാലിന്യത്തിൽ വെള്ളംകെട്ടിനിന്ന് കൂത്താടികൾ വളരുന്നു, ചത്ത എലിയുടെയും മറ്റും ദുർഗന്ധം കാരണം മൂക്കുപൊത്താതെ നടക്കാനാവില്ല, കിണറ്റിൽപോലും ചാക്കിൽകെട്ടിയനിലയിൽ മാലിന്യം, കണ്ണൂർ തെക്കീബസാർ കൃഷി ഭവന് സമീപം കോർപറേഷൻ ശുചീകരണ തൊഴിലാളികളുടെ ക്വാട്ടേഴ്സിന് സമീപം വർഷങ്ങളായി മാലിന്യക്കൂമ്പാരമാണ്. ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകളുടെ പറമ്പിലും റോഡരികിലുമെല്ലാം വാഹനങ്ങളിലെത്തി ആളുകൾ മാലിന്യം തള്ളുകയാണ്. ചാക്കിലും സഞ്ചിയിലും കെട്ടി തള്ളിയശേഷം കടന്നുകളയുന്നു. ശുചീകരണ തൊഴിലാളികളുടെ പുതിയ ക്വാട്ടേഴ്സിന് സമീപവും മാലിന്യം തള്ളുന്നുണ്ട്. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറകളില്ലാത്തതും ആൾപെരുമാറ്റം കുറഞ്ഞതുമാണ് സാമൂഹവിരുദ്ധർക്ക് വളമാകുന്നത്. സമീപത്തെ കിണറിലടക്കം മാലിന്യം നിറഞ്ഞിരിക്കുന്നു. ഭക്ഷണാവിശിഷ്ടങ്ങളും എലി അടക്കമുള്ള ചത്തജീവികളുടെ അവശിഷ്ടവും കൊണ്ടിടുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുീർഗന്ധമാണ്. മഴയിൽ മാലിന്യം അഴുകി നടപ്പാതയിലേക്ക് മലിനജലം ഒഴികിവരികയാണ്.
പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും കാര്യമൊന്നുമില്ല. ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. തെരുവുനായ് ശല്യവും രൂക്ഷമാണ്. മാലിന്യത്തിൽനിന്ന് ഭക്ഷണാവിശിഷ്ടങ്ങൾ ലഭിക്കുന്നതിനാൽ നായ്ക്കൂട്ടം ഉപയോഗശൂന്യമായ ക്വാർട്ടേഴ്സുകളിൽ തമ്പടിച്ചിരിക്കുകയാണ്. നിരീക്ഷണ കാമറകൾ വ്യാപകമായതോടെയും പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്നും പ്രധാന റോഡരികുകളിൽ മാലിന്യം തള്ളൽ കുറഞ്ഞിട്ടുണ്ട്.
എന്നാൽ, ഉൾപ്രദേശങ്ങളിലെ ചെറുറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും മാലിന്യം തള്ളൽ കേന്ദ്രമായിരിക്കുകയാണ്. ആളൊഴിഞ്ഞ സമയത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളി കടന്നുകളയുകയാണ്. ഉൾപ്രദേശങ്ങളിലടക്കം പൊലീസ് പരിശോധന നടത്തണമെന്നും കോർപറേഷൻ കാമറ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.