കണ്ണൂർ: ആശുപത്രി മാലിന്യം അലക്ഷ്യമായി തള്ളിയതിന് ആശുപത്രിക്ക് 30,000 രൂപ പിഴയിട്ടു. തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡും മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത വാണിജ്യകെട്ടിടത്തിന്റെ സമീപത്ത് മാലിന്യം തള്ളിയതിന് മട്ടന്നൂരിലെ എച്ച്.എൻ.സി ആശുപത്രിക്ക് പിഴ ചുമത്തിയത്. ബയോ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിൽ ഗുരുതര പിഴവാണ് വരുത്തിയത്.
മാസ്കുകൾ, സിറിഞ്ച്, രക്തം പുരണ്ട കോട്ടൺ എന്നിവ തൊട്ടടുത്ത സ്ഥാപനത്തിന്റെ ഒരു വശത്തായി തള്ളിയ നിലയാണ് പരാതി അന്വേഷിക്കാനെത്തിയ സംഘം കണ്ടത്. ആശുപത്രി മാലിന്യം കൈമാറാനായി ഐ.എം.എയുടെ ഇമേജുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇവ കൃത്യമായി തരം തിരിച്ച് തൃപ്തികരമായി സൂക്ഷിച്ചിരുന്നില്ല. തുറന്ന സ്ഥലത്ത് കൂട്ടിയിട്ട ചപ്പുചവറുകൾക്കൊപ്പം രക്തം പുരണ്ട പഞ്ഞി, ബാൻഡേജ് എന്നിവയും കണ്ടെത്തി.
മാലിന്യം തരം തിരിച്ച് സൂക്ഷിക്കാതിരിക്കുക, പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുക എന്നീ നിയമലംഘനങ്ങൾക്ക് മുൻസിപ്പൽ ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് ആശുപത്രിക്ക് പിഴ ചുമത്തിയത്. പരിശോധനയിൽ സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെൻറ് ഓഫിസർ കെ.ആർ. അജയകുമാർ, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ, മട്ടന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.