കണ്ണൂർ: പയ്യാമ്പലം പടന്നത്തോട്ടിലെ മാലിന്യം കലർന്ന വെള്ളം കടലിലേക്ക് ഒഴുക്കാൻ അഴിമുറിക്കൽ പ്രവൃത്തി തുടങ്ങി. പടന്നത്തോട്ടിൽ മാലിന്യംകെട്ടിക്കിടന്ന് ഉണ്ടായ മലിനജലം പരിസര വാസികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനകീയ പ്രശ്നം എന്നനിലയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ.എ എന്നിവർ വ്യാഴാഴ്ച പടന്നത്തോടും പയ്യാമ്പലവും സന്ദർശിച്ചിരുന്നു.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോർപറേഷന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പയ്യാമ്പലം കടലിൽ അഴിമുറിക്കൽ പ്രവൃത്തി തുടങ്ങിയത്. അമൃത് പദ്ധതിയിലാണ് കരിങ്കല്ല് ഉപയോഗിച്ച് പയ്യാമ്പലത്ത് പുലിമുട്ട് നിർമിച്ചത്. ഇതാണ് തോട്ടിൽനിന്ന് കടലിലേക്ക് വെള്ളം ഒഴുകി പോകാതിരിക്കാൻ കാരണം. വെള്ളം കടലിലേക്ക് ഒഴുകാതെ കെട്ടിക്കിടക്കുകയും ഇത് മാലിന്യ പ്രശ്നമായി മാറുകയുമായിരുന്നു.
പടന്നത്തോട് പയ്യാമ്പലത്ത് കടലിൽ ഒഴുകിയെത്തുന്ന ഭാഗം മണൽ വന്നടിഞ്ഞതോടെയാണ് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടത്. കഴിഞ്ഞ ആഴ്ച മുതൽ തോട്ടിലെ ഒഴുക്ക് പൂർണമായി തടസ്സപ്പെട്ടു. ഇതോടെ പടന്നത്തോട് മാലിന്യ ത്തോടായി മാറി. കണ്ണൂർ നഗരത്തിലെ മുഴുവൻ മാലിന്യവും അടിഞ്ഞുകൂടുന്ന തോടാണിത്. കടലിലേക്കുള്ള ഒഴുക്ക് നിലച്ചതോടെ മാലിന്യം നിറഞ്ഞ് സ്ഥിതി ഗുരുതരമായി. ഇതേതുടർന്നാണ് കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് അഴിമുറിക്കൽ പ്രവൃത്തി നടത്തിയത്.
കണ്ണൂരിന്റെ ഏക്കാലത്തെയും തലവേദനയായിരുന്നു പടന്നത്തോട്. മഴക്കാലമായാൽ തോട്ടിലെ മലിനജലം മുഴുവൻ പ്രദേശങ്ങളിലും കയറും. വേനൽക്കാലമായാൽ ഒഴുക്ക് നിലച്ച് പ്രദേശം ദുർഗന്ധ പൂരിതമാകും. കൂടാതെ കൊതുക് ശല്യവും രൂക്ഷമാകും. ഇതിനിടയിൽ പരിസരവാസികളുടെ ജീവിതമാണ് ഏറെ കഷ്ടത്തിലാകുന്നത്.
പി.കെ. ശ്രീമതി എം.പിയായിരിക്കെ പടന്നത്തോടിനെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലമായി ഒരുപരിധിവരെ മാലിന്യത്തിൽ നിന്ന് പടന്നത്തോടിനെ മോചിപ്പിക്കാനും കഴിഞ്ഞു. എന്നാൽ, പിന്നീട് പടന്നത്തോട് പഴയ അവസ്ഥയിൽ തന്നെയാകുകയായിരുന്നു.
പടന്നത്തോടിന്റെ സുഗമമായ ഒഴുക്കിനും സമീപ പ്രദേശത്ത് മഴക്കാലങ്ങളിൽ വെള്ളം നിറയുന്നതിനും ഉപ്പുവെള്ളം കയറുന്നതിനും പരിഹാരം എന്ന നിലയിലാണ് പുലിമുട്ട് നിർമിച്ചത്. പുലിമുട്ട് നിർമിച്ചതോടെ പടന്നത്തോടിന്റെ ഒഴുക്ക് നിലച്ചു. ഇതുമൂലം മഞ്ചപ്പാലം മുതൽ എല്ലായിടത്തും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയായി. ഇതിന് പരിഹാരം കാണാനും ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനുമുള്ള ശ്രമത്തിലാണ് കോർപറേഷൻ അധികൃതർ.
മേയർ മുസ് ലിഹ് മഠത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീയാദ് തങ്ങൾ, കൗൺസിലർ പി. ജയസൂര്യ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഉദയകുമാർ, സി.ആർ. സന്തോഷ് കുമാർ, ജുനാ റാണി തുടങ്ങിയവർ അഴിമുറിക്കൽ പ്രവൃത്തിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.