പഴശ്ശി കനാലിലൂടെ വെള്ളം ഒഴുക്കിവിടുന്നതിന്റെ ട്രയല്‍ റണ്‍ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു. എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ എന്നിവർ സമീപം

'പഴശ്ശി'യെ ജലസേചന ടൂറിസം പദ്ധതിയിൽ ഉള്‍പ്പെടുത്തും –മന്ത്രി

ഇരിട്ടി: ജലസേചന ടൂറിസം പദ്ധതിയില്‍ ജില്ലയില്‍നിന്ന് പഴശ്ശിയെ ഉള്‍പ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കി.മീറ്ററിലെ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി വെള്ളം ഒഴുക്കിവിടുന്നതിനുള്ള ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാര്‍ട്ടേഴ്സ് സെക്ഷന്‍ പുതിയ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മലബാറിലെ വലിയ ജലസേചന പദ്ധതിയായ പഴശ്ശി സമഗ്ര കാര്‍ഷിക വികസനത്തോടൊപ്പം വൻ ടൂറിസം സാധ്യതകള്‍ക്കാണ് വഴിയൊരുക്കുന്നത്. പ്രളയം തകര്‍ത്തത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. ഇതിന്റെ ഏക സബ്ഡിവിഷനായ മട്ടന്നൂര്‍, വെളിയമ്പ്രയിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവക്കായാണ് പുതിയ ഓഫിസ് കെട്ടിടം നിർമിച്ചത്. ഡാം റീഹാബിലിറ്റേഷന്‍ ആൻഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് നിർമാണം.

വെളിയമ്പ്രയില്‍ നടന്ന പരിപാടിയില്‍ കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ, ഇരിട്ടി നഗരസഭ ചെയര്‍പേഴ്സൻ കെ. ശ്രീലത, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സൻ പി. അനിതവേണു, ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി. ബഷീര്‍, മട്ടന്നൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന സത്യന്‍, കൗണ്‍സിലര്‍ കെ. മജീദ്, ജലസേചനം പദ്ധതി ഒന്ന് കോഴിക്കോട് ചീഫ് എൻജിനീയര്‍ എം. ശിവദാസന്‍, കണ്ണൂര്‍ പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എൻജിനീയര്‍ എസ്.കെ. രമേശന്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ സി.ഡി. സാബു തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Pazhassi to be included in irrigation tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.