എടക്കാനം കടവിൽ തോണിയിൽ മണൽവാരി കടത്തുന്നു

പഴശ്ശിപ്പുഴയിൽ മണൽവാരൽ വ്യാപകം; സർക്കാറിന് നഷ്ടം കോടികൾ

ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണൽവാരലും കടത്തും വ്യാപകമായി. പഴശ്ശി അണക്കെട്ടിൽ ചേരുന്ന പുഴകളിൽനിന്ന് മണൽ ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടി ഇല്ലാത്തതിനാലാണ് മണൽ മാഫിയയുടെ നേതൃത്വത്തിൽ രാപകൽ വ്യത്യാസമില്ലാതെ മണൽ വാരൽ വ്യാപകമാകുന്നത്. പുഴയിൽ വന്നടിഞ്ഞ മണൽ വാരാൻ കരാർ നൽകിയാൽ വർഷംതോറും സർക്കാറിന്ന്‍ ലഭിക്കേണ്ട കോടികളാണ് ഇല്ലാതാവുന്നത്.

എട്ടുവർഷം മുമ്പുവരെ പഴശ്ശി ഡാമിൽനിന്നു മണൽ വാരാൻ ലേലം നടത്തിയിരുന്നു. മൂന്നരക്കോടിയോളം രൂപയ്ക്കാണ് അവസാനമായി ലേലം നടന്നത്. ഇത്തരത്തിൽ ലേലം ചെയ്തിരുന്ന മണൽ ഇ-മണൽ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന പാസ് മുഖേനയാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്.

വർഷംതോറും നടക്കുന്ന ലേല നടപടികൾ എട്ടുവർഷമായി നടക്കാതെ വന്നതോടെ പുഴയിൽ മണൽ നിറഞ്ഞിരിക്കുകയാണ്. പുഴയിലെ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അണക്കെട്ടിലേക്കു ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വള്ളിയാട്, പടിയൂർ, പൂവം, കുയിലുർ, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണൽ മാഫിയയുടെ നേതൃത്വത്തിൽ അത്യാധുനിക ബോട്ടുകളും അനുബന്ധ യന്ത്രങ്ങളുമുപയോഗിച്ച് മണൽ വാരി കടത്തുന്നത്. എടക്കാനം വൈദ്യർ കണ്ടി, ചേളത്തൂർ, നിടിയോടി കടവുകളിലാണ് മുങ്ങൽ വിദഗ്ധരായ പൂഴി തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെ മണൽവാരി കടത്തുന്നത്.

ഇത്തരത്തിൽ നിയമം കാറ്റിൽ പറത്തിയുള്ള മണൽ മാഫിയകളുടെ മണൽകടത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണയും സഹായവുമുണ്ടെന്ന് ആക്ഷേപമുണ്ട്. മണൽവാരാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പ്രാദേശിക സമിതിയോ പഞ്ചായത്തു സമിതിയോ മേൽനോട്ടം വഹിച്ച് മണലെടുപ്പ് നടത്താൻ അനുമതി നൽകിയാൽ അനധികൃത മണൽകടത്ത് തടയാനും ഖജനാവിലേക്ക് കോടികൾ വരുമാനമുണ്ടാക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - Sand mining in Pazhassipuzha; crores loss to government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.