കണ്ണൂർ: 10 വർഷം മുമ്പ് കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കാഞ്ഞിരോട് സെൻട്രൽ എൽ.പി സ്കൂൾ ഇന്ന് മികവിന്റെ പാതയിൽ. അതിജീവനത്തിനായി പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ഈ വിദ്യാലയം. മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ അവലോകനത്തിനായി അന്ന് എം.പിയായിരുന്ന കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ കാഞ്ഞിരോട് തെരുവിനും ചക്കരക്കല്ല് റോഡിനുമിടയിലുള്ള 200 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന ലോവർ പ്രൈമറി സ്കൂൾ സന്ദർശിക്കുകയുണ്ടായി. ചുറ്റുപാടും വയലും കുന്നുമായതിനാൽ കുട്ടികൾക്ക് എത്തിപ്പെടാനാകാത്തതുകൊണ്ട് അന്ന് അടച്ചുപൂട്ടാൻ ഭീഷണിയിലായിരുന്നു സ്കൂൾ.
എന്നാൽ, ഇന്ന് മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മികച്ച ലോവർ പ്രൈമറി സ്കൂളായും പ്രീ പ്രൈമറി സ്കൂളായും ഈ വിദ്യാലയം മാറി. ആറു സെന്റ് മാത്രം സ്ഥലമുള്ള ഈ വിദ്യാലയത്തിന് പുതിയ കെട്ടിടം കിട്ടിയാൽ മാത്രമേ കൂടുതൽ സൗകര്യത്തോടെ പ്രവർത്തിക്കാനാകൂ. ഇതിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് പുതിയ സ്ഥലം കണ്ടെത്തുകയും കുട്ടികൾക്ക് ആകർഷകമായ രീതിയിൽ സജ്ജമാക്കുന്നതിന് മുദ്ര വിദ്യാഭ്യാസ സമിതിയോട് അഭ്യർഥിക്കുകയുമുണ്ടായി. ഇപ്പോൾ ജീർണിച്ച കെട്ടിടത്തിന് ശാപമോക്ഷമായി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി മാനേജ്മെന്റ് പങ്കാളിത്തത്തോടുകൂടി പുതിയ കെട്ടിടം പ്രവൃത്തിയാരംഭിച്ചു. കണ്ണൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. വരുന്ന ഏപ്രിലിൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കും.
‘എന്റെ മുദ്ര എന്റെ വിദ്യാലയം’പദ്ധതിയുടെ ഭാഗമായി ഐ.ഒ.സി.എൽ -സി.എസ്.ആർ ഉപയോഗപ്പെടുത്തി കാഞ്ഞിരോട് സെൻട്രൽ എൽ.പി സ്കൂളിന് പുതുതായി നിർമിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.കെ രാഗേഷ് നിർവഹിച്ചു.
മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള എന്നിവർ വിശിഷ്ടാതിഥികളായി. മുദ്ര വിദ്യാഭ്യാസ പദ്ധതി ജനറൽ കൺവീനർ പി.പി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പങ്കജാക്ഷൻ, കെ. ബാലൻ, എം. ചിത്ര, എം. ഗംഗാധരൻ, സി. മനോജ്, സി.പി. ഫൽഗുനൻ, ആർ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എ. പ്രവീണ സ്വാഗതവും പി. സുജില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.