കണ്ണൂർ: കണ്ണൂർ-പുതിയതെരു ദേശീയപാത റോഡ് നിർമാണത്തിലെ അപാകതയിൽ വീണ്ടുമൊരു ജീവൻ പൊലിഞ്ഞു. ഞായറാഴ്ച രാത്രി എട്ടിനാണ് പുതിയതെരു ധനരാജ് തിയറ്ററിന് സമീപം ലോറി കയറി സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യമുണ്ടായത്.
വളപട്ടണം തങ്ങൾ വയലിൽ താമസിക്കുന്ന അസനാപാത്ത് ഹൗസിൽ സഫ്വാൻ(24) ആണ് മരിച്ചത്. റോഡ് ടാറിങ്ങിലെ അപാകത കാരണം സ്കൂട്ടർ തെന്നിവീഴുകയായിരുന്നു. പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് യുവാവ് മരിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രി മുതൽ പുതിയതെരു വരെയുള്ള ദേശീയപാതക്കിടയിൽ നിരവധി സ്ഥലങ്ങളിലാണ് റോഡിൽ സമാനസംഭവമുള്ളത്. റോഡിന്റെ അരിക് ഭാഗത്ത് ടാറിങ് ഉയർന്ന് നിൽക്കുന്ന സ്ഥിതിയാണ്.
നേരത്തെ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. പള്ളിക്കുന്ന് സെൻട്രൽ ജയിലിനു സമീപവും റോഡിലെ ഈ അപാകത കാരണം സ്കൂട്ടർ അപകടത്തിൽ പെട്ട് ജീവഹാനി സംഭവിച്ചിരുന്നു. സംഭവത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും സർക്കാറിന്റെയോ ദേശീയപാത അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
രാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ റോഡിലെ ഈ അപാകത കാണാതെ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്. സമാനമായ അപകടമാണ് സഫ്വാനും സംഭവിച്ചത്. അപകടത്തിൽ പ്രതിഷേധിച്ച് പുതിയതെരുവിൽ നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.