തലശ്ശേരി: നിരവധി വ്യാപാര സ്ഥാപനങ്ങളും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പഴയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ അധീനതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ച രൂക്ഷമായി. കോംപ്ലക്സിന്റെ മുകളിലും താഴെ നിലയിലുമായി ദിവസവും വെള്ളം തളംകെട്ടുകയാണ്. കാലവർഷം തുടങ്ങിയതുമുതൽ അനുഭവപ്പെട്ടു തുടങ്ങിയ ചോർച്ച ദിവസം കഴിയുന്തോറും രൂക്ഷമായിട്ടുണ്ട്.
ബാങ്കിലും മറ്റും വിവിധ ആവശ്യങ്ങൾക്കുമായെത്തുന്ന പ്രായമേറിയവരാണ് കെട്ടിടത്തിലെ വെള്ളക്കെട്ട് കാരണം പ്രയാസമനുഭവിക്കുന്നത്.
വിവിധ സർക്കാർ, അർധ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, പ്രസ് ഫോറം, വിവിധ മാധ്യമ ബ്യൂറോകൾ, സഹകരണ പ്രസ്, ലൈബ്രറി കൗൺസിൽ താലൂക്ക് ഓഫിസ്, ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫിസുകൾ, ട്യൂഷൻ സെൻറർ, ട്രാവൽ ഏജൻസി, തുന്നൽ കടകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫിസ്, കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ച പതിവാണ്. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടത്തിന്റെ മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് പാകിയിരുന്നു. കെട്ടിടത്തിലെ ചോർച്ചക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.