മുണ്ടേരി പക്ഷിസങ്കേതത്തിലേക്കുള്ള കവാടം
കണ്ണൂർ: വിസ്തൃതികൊണ്ട് ഏഷ്യയിൽ മുന്നിൽ നിൽക്കുന്ന മുണ്ടേരികടവ് പക്ഷിസങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. ഇതരരാജ്യങ്ങളിൽനിന്നും വൻകരകളിൽനിന്നുംവരെ എത്തുന്ന ദേശാടന പക്ഷികളുടെ സാധ്യത കണക്കിലെടുത്താണ് 2012ൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി പക്ഷിസങ്കേതം പ്രഖ്യാപിച്ചത്.
12 വർഷത്തിനിടെ പലതവണ ലക്ഷക്കണക്കിന് ഫണ്ട് വകയിരുത്തിയെങ്കിലും യാതൊരു പ്രവൃത്തിയും നടത്തിയില്ല. 2021 ഫെബ്രുവരിയിലായിരുന്നു ഇക്കോടൂറിസം പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കംകുറിച്ചത്. ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് വഴി പദ്ധതി പ്രവർത്തനം ഏറ്റെടുത്ത് നടപ്പാക്കാൻ ധാരണയായിട്ടുണ്ടെങ്കിലും സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാത്തതിനാൽ തുടർപ്രവൃത്തി മുടങ്ങുകയായിരുന്നു.
നൂറുകണക്കിന് ദേശാടന പക്ഷികൾ വന്നുപോകുന്ന ഇവിടെ അവക്ക് ഉചിതമായ ആവാസകേന്ദ്രമൊരുക്കുകയും അതുവഴി വിദേശീയരുൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനും ലക്ഷ്യമിടുന്നതാണ് ഇക്കോടൂറിസം പദ്ധതി. സൈബീരിയൻ എരണ്ടകൾ, യൂറേഷ്യൻ പീജിയൻ തുടങ്ങി വിവിധയിനം ദേശാടനപക്ഷികളുടെ സന്ദർശനകേന്ദ്രമായ ഇവിടെ നിലവിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.
പ്ലാസ്റ്റികടക്കമുള്ള മാലിന്യം തള്ളലും അനധികൃത കടന്നുകയറ്റവും പക്ഷികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയാണ്.
200ൽ കൂടുതൽ പക്ഷികളും ഒട്ടേറെ സസ്യ-ജന്തു വൈവിധ്യങ്ങളും അപൂർവ പരുന്തുകളും റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുന്ന താറാവുകളും വിരുന്നെത്തുന്ന മുണ്ടേരികടവിനെ പ്രധാന പക്ഷിസങ്കേതമായി ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു.
മറ്റൊരിടത്തും കാണാത്ത ജലപക്ഷികളുടെ വൈവിധ്യമാണ് മുണ്ടേരികടവിനെ ഇക്കോടൂറിസം പദവിയിൽ എത്തിച്ചത്. തുടർന്നാണ് പക്ഷികളുടെ ആവാസ വ്യവസ്ഥ നിലനിർത്തി പദ്ധതി തയാറാക്കിയത്.
മുണ്ടേരി പഞ്ചായത്ത് രൂപംനൽകിയ 73.5 ലക്ഷം രൂപയുടെ ഇക്കോടൂറിസം പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. എന്നാൽ, പിന്നീടിങ്ങോട്ട് പദ്ധതി വികസനത്തിന്റെ പ്രാരംഭ നടപടി പോലും തുടങ്ങിയില്ലെന്ന് നാട്ടുകാരും പക്ഷിസ്നേഹികളും പറയുന്നു.
2012ൽ മുണ്ടേരികടവിനെ കേരളത്തിലെ തണ്ണീർത്തട പക്ഷി സങ്കേതമായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ 10 കോടി രൂപയാണ് പ്രവർത്തനത്തിനായി അനുവദിച്ചത്. എന്നാൽ, തുടർപ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പണം പാഴായി. 2016ൽ എം.എൽ.എ. ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ വീണ്ടും അനുവദിച്ചെങ്കിലും റവന്യൂ സ്ഥലം അതിർത്തി നിർണയിക്കാത്തതു കാരണം ഈ പദ്ധതിയും നടപ്പായില്ല.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണത്തിന് ഊന്നൽ നൽകി സ്വകാര്യ സംരംഭകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വിനോദസഞ്ചാര പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നീളുന്നത്. മുണ്ടേരികടവിന് മധ്യേയുള്ള റോഡിന്റെ വികസനം യാഥാർഥ്യമാക്കാൻ പഞ്ചായത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്.
റോഡ് ടാറിങ് നടത്തി ഇരുവശവും ഇരിപ്പിടം നിർമിക്കുന്നതിനുള്ള സഹായം ലഭ്യമാക്കാൻ പദ്ധതി രൂപരേഖയും സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.
കാട്ടാമ്പള്ളി വാരംകടവ്, പുല്ലൂപ്പി, ചാപ്പ, മുണ്ടേരി, കാനച്ചേരി, കയ്യങ്കോട്, നൂഞ്ഞേരി തണ്ണീർത്തട മേഖലയിലാണ് പ്രധാനമായും പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. വിവിധതരം മീനുകള്‍, ഉഭയജീവികള്‍, ഒച്ചുകള്‍, ഞണ്ടുകള്‍, അപൂര്‍വ ജലജീവികള്‍ വിവിധ അമൂല്യ ഔഷധസസ്യങ്ങള്‍, വംശനാശ ഭീഷണിയിലുള്ള സസ്യലതാദികള്‍ എന്നിവയുടെയും കേന്ദ്രമാണ് മുണ്ടേരി പക്ഷി സങ്കേതം.
മുണ്ടേരി ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതെല്ലാം കടലാസിലൊതുങ്ങി. വിവിധ ടൂർ പാക്കേജുകൾ, ഇൻഫർമേഷൻ സെന്റർ, കരകൗശല, ഭക്ഷണ വിപണനകേന്ദ്രങ്ങൾ, ശബ്ദമില്ലാതെ ബാറ്ററിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, സഞ്ചാരികൾക്ക് വേണ്ടുന്ന ശൗചാലയം, ഇരിപ്പിടങ്ങൾ, തണൽമരങ്ങൾ തുടങ്ങിയവയാരുന്നു പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടത്.
നിലവിൽ പക്ഷിസങ്കേതത്തിനകത്ത് സുഗമമായി യാത്ര ചെയ്യാൻ കഴിയാത്തരീതിയിൽ ശോചനീയാവസ്ഥയിലാണ് റോഡ്. ഇതോടെ ഇങ്ങോട്ടേക്ക് സഞ്ചാരികളും വരാൻ മടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.