ശക്തമായ മഴയില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റെയിൽവെ അണ്ടര്പാസിനകത്ത് വെള്ളക്കെട്ട് രൂപപ്പെട്ടപ്പോള്‍
കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലും മഴക്കാല മുൻകരുതലുകൾ ശക്തിപ്പെടുത്തി ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും. മൂന്നുദിവസങ്ങളിലായി മലയോരത്ത് ഉൾപ്പടെ ജില്ലയിലെ വിവിധിയിടങ്ങളിൽ മഴ കനത്തതോടെയാണ് മുൻകരുതൽ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകിയത്.
കഴിഞ്ഞ ദിവസം മയ്യിൽ പാവന്നൂർമൊട്ട ഇരുവാപ്പുഴയിൽ മണ്ണിടിഞ്ഞ് മൂന്നു വിദ്യാർഥികൾ വെള്ളത്തിൽ വീണ് മരിച്ചിരുന്നു. ഇതേ ദിവസം ദേശീയപാത നിർമാണത്തിനായി ആഴത്തിൽ കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് ഇടിഞ്ഞ് താഴേക്ക് പതിച്ചു.
അപകടഭീഷണിയെ തുടർന്ന് റവന്യൂ അധികൃതരുടെ നിർദേശത്തിൽ ഒരാഴ്ച മുമ്പ് ഈ വീട്ടിലെ കുടുംബം വീട് ഒഴിഞ്ഞതിനാൽ വൻദുരന്തമൊഴിവാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതലുകൾ ശക്തമാക്കിയത്.
അതിതീവ്രമഴ ലഭിച്ച് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകുന്ന ഭൂപ്രദേശങ്ങൾ, അവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ, ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളക്കെട്ട് തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ശക്തമാക്കാൻ തീരുമാനിച്ചത്. മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുന്ന ഭാഗങ്ങളിൽ ദിവസങ്ങളോളം മഴ കനക്കുകയാണെങ്കിൽ ഇവിടുത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ അതത് തഹസിൽദാർമാർക്കാണ് ഏകോപന ചുമതല. കടൽപ്രദേശങ്ങളിലൂടെ മേഘസഞ്ചാരമുണ്ടായതിനാൽ തലശ്ശേരി, മുഴപ്പിലങ്ങാട്, കണ്ണൂർ, പയ്യന്നൂർ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചത്. ജില്ലയിലെ അഞ്ചു റീച്ചുകളിലായി ദേശീയപാത വികസനം നടക്കുന്നതും അപകടീഷണിയുയർത്തുന്നുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയെടുക്കാൻ അതത് സമയങ്ങളിൽ ദേശീയപാത അധികൃതർക്ക് നിർദേശം നൽകുന്നുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വരുംദിവസങ്ങളിൽ ജില്ലയിൽ കാലവർഷം കനക്കാനാണ് സാധ്യത. ഞായറാഴ്ച ഓറഞ്ച് അലർട്ടും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.