മഴ കനക്കുന്നു; കരുതലെടുക്കാം
text_fieldsകണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലും മഴക്കാല മുൻകരുതലുകൾ ശക്തിപ്പെടുത്തി ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും. മൂന്നുദിവസങ്ങളിലായി മലയോരത്ത് ഉൾപ്പടെ ജില്ലയിലെ വിവിധിയിടങ്ങളിൽ മഴ കനത്തതോടെയാണ് മുൻകരുതൽ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകിയത്.
കഴിഞ്ഞ ദിവസം മയ്യിൽ പാവന്നൂർമൊട്ട ഇരുവാപ്പുഴയിൽ മണ്ണിടിഞ്ഞ് മൂന്നു വിദ്യാർഥികൾ വെള്ളത്തിൽ വീണ് മരിച്ചിരുന്നു. ഇതേ ദിവസം ദേശീയപാത നിർമാണത്തിനായി ആഴത്തിൽ കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് ഇടിഞ്ഞ് താഴേക്ക് പതിച്ചു.
അപകടഭീഷണിയെ തുടർന്ന് റവന്യൂ അധികൃതരുടെ നിർദേശത്തിൽ ഒരാഴ്ച മുമ്പ് ഈ വീട്ടിലെ കുടുംബം വീട് ഒഴിഞ്ഞതിനാൽ വൻദുരന്തമൊഴിവാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകരുതലുകൾ ശക്തമാക്കിയത്.
അതിതീവ്രമഴ ലഭിച്ച് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകുന്ന ഭൂപ്രദേശങ്ങൾ, അവിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ, ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളക്കെട്ട് തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ശക്തമാക്കാൻ തീരുമാനിച്ചത്. മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുന്ന ഭാഗങ്ങളിൽ ദിവസങ്ങളോളം മഴ കനക്കുകയാണെങ്കിൽ ഇവിടുത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ അതത് തഹസിൽദാർമാർക്കാണ് ഏകോപന ചുമതല. കടൽപ്രദേശങ്ങളിലൂടെ മേഘസഞ്ചാരമുണ്ടായതിനാൽ തലശ്ശേരി, മുഴപ്പിലങ്ങാട്, കണ്ണൂർ, പയ്യന്നൂർ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചത്. ജില്ലയിലെ അഞ്ചു റീച്ചുകളിലായി ദേശീയപാത വികസനം നടക്കുന്നതും അപകടീഷണിയുയർത്തുന്നുണ്ട്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയെടുക്കാൻ അതത് സമയങ്ങളിൽ ദേശീയപാത അധികൃതർക്ക് നിർദേശം നൽകുന്നുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വരുംദിവസങ്ങളിൽ ജില്ലയിൽ കാലവർഷം കനക്കാനാണ് സാധ്യത. ഞായറാഴ്ച ഓറഞ്ച് അലർട്ടും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കരുതലെടുക്കാം, ജാഗ്രതയോടെ
- വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കണം
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം
- ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല
- ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല
- അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണം. അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണം
- മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കണം
- കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.