തലശ്ശേരി: മകളെ വിവാഹം ചെയ്തുതരാൻ സമ്മതമില്ലെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും. പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയത്തൂർ കാലാങ്കിയിലെ മറ്റത്തിനാനി ബെന്നിയെയാണ് (45) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്.
കേസിൽ രണ്ടാം പ്രതിയായിരുന്ന വയത്തൂർ കാലാങ്കിയിലെ കുന്നേൻ വീട്ടിൽ കെ.ജെ. അനൂപിനെ (37) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. പയ്യാവൂർ കൂന്നത്തൂർ ഞറളത്ത് വേലിക്കുന്നേൻ വീട്ടിൽ വർഗീസിന്റെ ഭാര്യ ഗ്രേസിയാണ് (48) കൊല്ലപ്പെട്ടത്. പിഴ അടക്കുകയാണെങ്കിൽ 50,000 രൂപ ഗ്രേസിയുടെ മകൻ ജിതിൻ വർഗീസിന് നൽകണം. 2011 ജൂൺ 22ന് രാവിലെ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ഗ്രേസിയുടെ ഭർത്താവ് വർഗീസിന്റെ പരാതിയിൽ പയ്യാവൂർ പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.
വർഗീസും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ബെന്നി കൃത്യം നടത്തിയത്. സംഭവദിവസം രാവിലെ കുന്നത്തൂരിലെ വർഗീസിന്റെ വീട്ടിലെത്തിയ പ്രതി, മകളെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. സമ്മതമല്ലെന്നും ഈ ആവശ്യവും പറഞ്ഞ് വീട്ടിൽ വരരുതെന്നും ഗ്രേസി, ബെന്നിയെ വിലക്കി. ഈ വിരോധത്താൽ പ്രകോപിതനായ പ്രതി ഗ്രേസിയെയും മകൻ ജിതിൻ വർഗീസിനെയും കുത്തിപ്പരിക്കേൽപിച്ചു. ഉടൻ രണ്ടുപേരെയും ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗ്രേസി മരിച്ചു. വീടിന്റെ സെൻട്രൽ ഹാളിലാണ് ഇരുവർക്കും കുത്തേറ്റത്. സംഭവം നടക്കുമ്പോൾ ബെന്നിയോടൊപ്പം രണ്ടാം പ്രതി അനൂപും വീട്ടിൽ എത്തിയിരുന്നു.
പയ്യാവൂർ പൊലീസ് ചാർജ് ചെയ്ത കേസിൽ ശ്രീകണ്ഠപുരം സി.ഐമാരായിരുന്ന എം. സുനിൽ കുമാറും ജോഷി ജോസുമാണ് അന്വേഷണം നടത്തിയത്. കേസിൽ 44 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും പരിഗണിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.