1 കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ, 2. കാൾടെക്സ് ജങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാർക്ക് ഭീഷണിയായി പരസ്യബോർഡുകൾ കാറ്റിൽ പാറുന്നു
കണ്ണൂർ: ഒരിടത്ത് മേൽക്കൂരയില്ല, മറ്റൊരിടത്ത് മേൽക്കൂരയുണ്ട് എന്നാൽ ചോർന്നൊലിക്കും, ഇരിപ്പിടം പൊളിഞ്ഞതും ടൈൽസ് ഇളകിയതും അപകടഭീഷണി ഉയർത്തുന്നതും വേറെയും. കണ്ണൂർ നഗരത്തിലെ വിവിധ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ നിലവിലെ സ്ഥിതിയാണിത്. പുറംഭാഗം മോടിപിടിപ്പിച്ച ബസ് ഷെൽട്ടറുകളുടെ അകത്ത് കയറി തലയുയർത്തിയാൽ ആകാശമാണ് കാഴ്ച. കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപത്താണ് ഈ കാഴ്ച. കണ്ണൂർ താലൂക്ക് ഓഫിസിനു സമീപത്തെ ഷെൽട്ടറിന്റെ ഇരിപ്പിടം പൂർണമായും പൊളിഞ്ഞുവീണു.
ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ് അടിസ്ഥാന സൗകര്യംപോലും ഒരുക്കാത്ത സാഹചര്യത്തിൽ ഇങ്ങനെ നശിക്കുന്നത്. കാലവർഷം ശക്തമായതോടെ യാത്രക്കാർക്ക് കുട ചൂടി കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിൽക്കേണ്ട അവസ്ഥയാണ്. ഇരിപ്പിടം പോലുമൊരുക്കാതെ സ്ഥാപിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് എന്തിനാണ് ഇത്ര ലക്ഷങ്ങൾ പൊടിപൊടിക്കുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം.
നഗരത്തിൽ ആവശ്യത്തിനുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇല്ലാത്തതും യാത്രക്കാർക്ക് ദുരിതമാവുന്നുണ്ട്. ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം നൂറുകണക്കിനുപേരാണ് കണ്ണൂർ താലൂക്ക്, കാൽടെക്സ് ജങ്ഷനുകളിൽനിന്ന് ബസ് കയറുന്നത്.
കാത്തിരിപ്പുകേന്ദ്രങ്ങളുടെ മോടികൂട്ടാൻ പുറംഭാഗത്ത് വെച്ച പരസ്യ ബോർഡുകളും പലയിടത്തും കീറിപ്പാറുന്ന അവസ്ഥയാണ്. കാൽടെക്സ് ജങ്ഷനിൽ കാറ്റിൽ ഫ്ലെക്സ് ബോർഡുകൾ ഏതുസമയത്തും യാത്രക്കാരുടെ തലയിൽ പതിക്കാനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലെ സർവിസ് റോഡുകളിൽ ബസ് കാത്തിരിപ്പുകേന്ദ്രംപോലുമില്ലെന്നും യാത്രക്കാർ പരാതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.