കാസര്‍കോട്: ജില്ലക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ൈട്രബ്യൂണലിെൻറയും (എം.എ.സി.ടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സ്വതന്ത്രമായി എം.എ.സി.ടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണന പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എം.എ.സി.ടി സ്ഥാപിക്കുന്നത്. അഡീഷനല്‍ ജില്ല ജഡ്ജ് (ഒന്ന്) ആര്‍.എല്‍. ബൈജുവിനാണ് ജഡ്ജിെൻറ താല്‍ക്കാലിക ചുമതല. ജില്ല ജഡ്ജിമാരുടെ പ്രമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും. എം.എ.സി.ടിയില്‍ ആദ്യദിനം അഞ്ച് കേസുകളാണ് പരിഗണിച്ചത്.
സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളിലൊന്നാണ് ഹൊസ്ദുര്‍ഗില്‍ ആരംഭിക്കുന്ന സ്പെഷല്‍ കോടതി. പോക്സോ കേസുകളുള്‍പ്പെടെയുള്ള സെഷന്‍സ് കേസുകള്‍ ഈ കോടതി കൈകാര്യം ചെയ്യും.
നിലവില്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്പെഷൽ കോടതിക്ക് പുറമേയാണ് ഹൊസ്ദുര്‍ഗില്‍ സ്പെഷല്‍ കോടതി ആരംഭിക്കുന്നത്. അഡീഷനല്‍ ജില്ല ജഡ്ജ് (രണ്ട്) രാജന്‍ തട്ടിലിനാണ് ഹൊസ്ദുര്‍ഗ് സ്പെഷല്‍ കോടതിയുടെ ചുമതല. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിനത്തില്‍ നാല് കേസുകള്‍ വിളിച്ചു. കേസുകള്‍ വിചാരണക്കായി മാറ്റിവെച്ചു. അഭിഭാഷകര്‍ വിട്ടുനല്‍കിയ ബാര്‍ അസോസിയേഷന്‍ ഹാളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ആരംഭിക്കുന്നത്.
നേരത്തേ ജില്ല അഡീഷനല്‍ കോടതി ഒന്നിലായിരുന്നു പോക്സോ കേസുകള്‍ വിചാരണ നടത്തിയിരുന്നത്.
ജില്ല സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശെൻറ പ്രത്യേക താല്‍പര്യമാണ് കോവിഡ് പ്രതിസന്ധി കാലത്തും പുതിയ കോടതികള്‍ യാഥാര്‍ഥ്യമാക്കിയത്. ചടങ്ങിൽ ഹൈകോടതി ജഡ്ജി എ.എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു. കാസര്‍കോട് കോടതി സമുച്ചയത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ല സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍, അഡീഷനല്‍ ജില്ല ജഡ്ജുമാരായ ടി.കെ. നിര്‍മല, രാജന്‍ തട്ടില്‍, ആര്‍.എല്‍. ബൈജു, ഡി.എല്‍.എസ്.എ സെക്രട്ടറി ഷുഹൈബ്, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് എ.സി. അശോക് കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി കെ. കരുണാകരന്‍ നമ്പ്യാര്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ.സി. ശശീന്ദ്രന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.