ശൂരനാട്: ശൂരനാട് തെക്ക് പതാരത്ത് വീട് കയറി അക്രമം. വീട് അടിച്ചു തകർക്കുകയും മുന്നിൽ റീത്ത് വെക്കുകയും ചെയ്തു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അയണിവിള കിഴക്കതിൽ മുരളീധരന്റെ വീടാണ് ആക്രമിസംഘം അടിച്ചു തകർത്തത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അക്രമം.
സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മുരളീധരനും ഭാര്യ വിജയമ്മയും സമീപത്തെ ബന്ധുവീട്ടിലാണ് കിടന്നിരുന്നത്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും സമീപപ്രദേശത്തെ ചില യുവാക്കളാണ് പിന്നിലെന്നും കരുതുന്നു. സംശയുള്ള ഏതാനും പേരെ പ്രതിയാക്കി ഇവർ ശൂരനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുരളീധരന്റെ മകൻ അനൂപും ശൂരനാട് കെ.സി.ടി മുക്കിന് സമീപമുള്ള ചില യുവാക്കളുമായി എട്ടുവർഷം മുമ്പ് വടംവലിയെ സംബന്ധിച്ച് തർക്കമുണ്ടാവുകയും അതു സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് കോടതിയിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കിയിരുന്നു.
അതിനു ശേഷം ഗൾഫിലേക്ക് പോയ അനൂപ് സമീപകാലത്താണ് നാട്ടിലെത്തിയത്. ജൂജൈ 30ന് രാത്രി ഭരണിക്കാവിലെ തട്ടുകടയിലിരുന്ന അനൂപിനെയും സുഹൃത്ത് രഞ്ജിത്തിനെയും ഇതേ സംഘത്തിൽപ്പെട്ടവർ ആക്രമിക്കുകയും പിന്നീട് ഇവർ രഞ്ജിത്തിന്റെ വീട്ടിൽ എത്തി അവിടെ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ശൂരനാട് പൊലീസിൽ പരാതി നൽകിയിരുന്നു.
അനൂപിന്റെ വീട്ടിലും അക്രമം ഉണ്ടാകും എന്ന ധാരണ ഉണ്ടായിരുന്നതിനാൽ അനൂപും മാതാപിതാക്കളും സമീപത്തെ ബന്ധുവീടുകളിലാണ് താമസിച്ചിരുന്നത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ഇതിനോട് ചേർന്ന് നിർമിച്ച താൽക്കാലിക വീടാണ് ആക്രമികൾ അടിച്ചു തകർത്തത്.
വീട്ടുപകരണങ്ങളും ഇലക്ട്രിക് സംവിധാനങ്ങളും തകർത്തു. വീടിന്റെ മുന്നിൽ റീത്തും വെച്ചിട്ടാണ് ആക്രമിസംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.