കൊല്ലം: നഗരസഭയിലെ വ്യാപക ക്രമക്കേടുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച ‘മാധ്യമം ആഴ്ചപ്പതിപ്പ്’ കവർ സ്റ്റോറി ചർച്ചയായതോടെ നടപടിയെടുക്കാൻ കോർപറേഷൻ ഭരണനേതൃത്വം. ജൂലൈ 17ന് പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘കൊല്ലം നഗരസഭ ക്രമക്കേടുകളുടെ ഇല്ലമാകുന്നതെങ്ങനെ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അന്വേഷണറിപ്പോർട്ടിലെ വെളിപ്പെടുത്തലുകളാണ് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചത്.
കോർപറേഷനിലെ ഉദ്യോഗസ്ഥർ പദ്ധതികൾ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഓഡിറ്റ് പരിശോധന റിപ്പോർട്ടിനെ അധികരിച്ച് വിശദറിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സ്വയംതൊഴിൽ സബ്സിഡി ഇനത്തിൽ ഉദ്യോഗസ്ഥ അനാസ്ഥമൂലം സംസ്ഥാന റവന്യൂ ചെലവ് പോലും 60.45 ലക്ഷം രൂപ അധികരിച്ചത് മുതൽ മുണ്ടയ്ക്കലിൽ പൂർത്തീകരിക്കാത്ത നിർമാണ പ്രവർത്തനങ്ങൾവരെ പത്തിലധികം മേഖലയിൽ വൻ വീഴ്ചയാണ് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.
അനാസ്ഥ കാരണം പദ്ധതികൾ പലതും ലക്ഷ്യം കാണാതെ പോകുന്നെന്നും പദ്ധതി നടത്തിപ്പിൽ നഗരസഭ പരാജയപ്പെട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്ന ഇക്കാര്യങ്ങളെല്ലാം വിശദമായി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെയാണ് കോർപറേഷൻ ഭരണനേതൃത്വവും ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞത്.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലഘട്ടവും നിലവിലെ ഭരണസമിതിയുടെ തുടക്കകാലവുമായ 2019-20, 2021-22 വർഷങ്ങളിലെ പദ്ധതികളാണ് പ്രധാനമായും ഓഡിറ്റിന് വിധേയമാക്കി ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ടിലെ ആരോപണങ്ങൾ വസ്തുത വിരുദ്ധവും തെറ്റിദ്ധാരണജനകവുമെന്നാണ് മേയർ പ്രസന്ന ഏണസ്റ്റ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചത്.
അതേസമയം, വിഷയം ചർച്ചചെയ്യാൻ മേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർക്കുകയും ചെയ്തു. ഈ യോഗത്തിൽ രേഖകൾ പരിശോധിച്ചതിൽ പ്രാഥമികമായി ക്രമക്കേട് കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. ഫയലുകൾ പരിശോധിച്ച് അടിയന്തരമായി വിശദ റിപ്പോർട്ട് നൽകാൻ കോർപറേഷൻ സെക്രട്ടറിയെ മേയർ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
അക്കൗണ്ടന്റ് ജനറൽ ഓഫിസ് ഓഡിറ്റ് സംഘം 2022 ഡിസംബർ ഒന്ന് മുതൽ കഴിഞ്ഞ ഫെബ്രുവരി ആറുവരെ കോർപറേഷനിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിശദറിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
സംഘം കോർപറേഷനിൽ എത്തി ഫയലുകളും നിർമാണങ്ങളും ഉൾപ്പെടെ പരിശോധിക്കുകയും ക്രമക്കേടുകൾ സംശയിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് കോർപറേഷന് കത്ത് നൽകുകയും മറുപടി ലഭിക്കുന്നതനുസരിച്ചുമാണ് വിശദ റിപ്പോർട്ട് തയാറാക്കുന്നത്. കോർപറേഷന്റെ പൂർണ സഹകരണത്തോടെയാണ് സീനിയർ ഓഡിറ്റ് ഓഫിസർ റിപ്പോർട്ട് തയാറാക്കുന്നത്. ഈ ഓഡിറ്റ് റിപ്പോർട്ട് അധികരിച്ചുള്ള വാർത്തകളെയാണ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മേയർ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.