കരുനാഗപ്പള്ളി: 10 കോടിയോളം വിലവരുന്ന എഫ്.സി.ഐ കെട്ടിടങ്ങളും ഭൂമിയും 40 വർഷമായി അനാഥമായി കിടന്ന് നശിക്കുന്നു. എട്ട് കുടുംബങ്ങൾക്ക് താമസിക്കാവുന്ന 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രണ്ട് ഇരുനില കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിക്കുന്നത്. 40 വർഷത്തിനിടയിൽ ഒരു കുടുംബം മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.
ഏഴ് കുടുംബങ്ങൾ കൂടി താമസിക്കേണ്ട കെട്ടിടങ്ങൾ 30 വർഷമായി സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർന്ന നിലയിലാണ്. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ നേരിട്ടും അല്ലാതെയും പരാതി നൽകിയെങ്കിലും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ല. തുടക്കത്തിൽ എഫ്.സി.ഐയിലെ എട്ട് വാച്ച്മാൻമാർക്ക് താമസിക്കുന്നതിനുവേണ്ടിയാണ് ഇരുനില കെട്ടിടങ്ങൾ പണി കഴിപ്പിച്ചത്. ജീവനക്കാർ താമസിക്കാൻ വരാതായതോടെ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. രാപ്പകൽ വ്യത്യാസമില്ലാതെ സംഘം ചേർന്ന് മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും നടത്തുന്നത് പതിവായതോടെ അയൽവാസികൾ ഭീതിയിലാണ്.
പ്രദേശവാസികൾ എഫ്.സി.ഐ മാനേജർക്ക് പരാതി നൽകിയതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഭൂമിയും കെട്ടിടങ്ങളും മറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എഫ്.സി.ഐയുടെ തന്നെ പ്രധാന ഓഫിസുകൾ പ്രവർത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടങ്ങളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.