കോഴിക്കോട് കോർപറേഷൻ ചേവായൂർ വാർഡിൽനിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഡോ.പി.എൻ. അജിത ഇരിങ്ങാടൻപള്ളിക്കു സമീപം വോട്ടഭ്യർഥിക്കാനെത്തിയപ്പോൾ
കോഴിക്കോട്: ജില്ലയിൽ മത്സരിക്കുന്ന ഏക മെഡിക്കൽ പ്രാക്ടീഷനറാണ് കോർപറേഷൻ ചേവായൂർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. പി.എൻ. അജിത. ആള് വെറുമൊരു ഡോക്ടറല്ല, താക്കോൽദ്വാര ശസ്ത്രക്രിയയിൽ ഏറ്റവും കൂടുതൽ കാലം പരിചയമുള്ള വിദഗ്ധയാണ് ഗൈനക്കോളജിസ്റ്റ് കൂടിയായ അജിത.
കോഴിക്കോട്ടെ നാല് പ്രമുഖ ആശുപത്രികളിലെ വിസിറ്റിങ് സർജനാണ്. കോർപറേഷൻ മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഥമ പരിഗണന നൽകുന്നത് അജിത ഡോക്ടർക്കാണ്. ഡോക്ടർ എന്ന നിലയിൽ സാമൂഹിക സേവനം രക്തത്തിൽ അലിഞ്ഞ വ്യക്തിയാണ് അജിത. ഡോക്ടർ എന്നത് തെൻറ ജോലി മാത്രമല്ല, അഭിനിവേശം കൂടിയാണെന്ന് ഇവർ പറയുന്നു. 20 വർഷമായി ലാപ്രോസ്കോപിക് സർജറി ചെയ്യുന്നു.
തിരക്കേറിയ പ്രഫഷനൽ ജീവിതമാണെങ്കിലും സാമൂഹിക സേവനത്തിന് കുറെക്കൂടി വലിയ കാൻവാസ് എന്ന തരത്തിലാണ് താൻ ഇൗ അവസരത്തെ നോക്കിക്കാണുന്നതെന്നും അജിത പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല. ആദ്യ ദിവസത്തെ അപരിചിതത്വം സമയം കൂടുംതോറും മാറി. ഒന്നാംഘട്ട ഗൃഹസന്ദർശനം പൂർത്തിയായിട്ടുണ്ടെന്നും ഡോ. അജിത പറഞ്ഞു.
ചേവരമ്പലം സ്വദേശിയാണ് അജിത. തെൻറ നിരവധി രോഗികളും പരിചയക്കാരും സുഹൃത്തുക്കളായ ഡോക്ടർമാരും നഴ്സുമാരുമെല്ലാം ചേവായൂരിൽ താമസിക്കുന്നുണ്ട്. അതിനാൽ, വിജയം ഉറപ്പാക്കാനാവും. കൂടാതെ, നാട്ടുകാരുടെ കുടുംബ ഡോക്ടറായിരുന്ന പിതാവ് ഡോ. പി.എൻ. ശ്രീധരനോടുള്ള സ്നേഹവും തനിക്ക് വോട്ടായി ലഭിക്കുമെന്നും അജിത ഡോക്ടർ പ്രതീക്ഷ പ്രകടിപ്പിച്ചു.
റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളപ്രശ്നത്തിന് പരിഹാരം കാണുക, ക്ലീൻ കാലിക്കറ്റ് തുടങ്ങിയവ തെൻറ സ്വപ്നങ്ങളാണ്. വിജയിച്ചാൽ യുവാക്കൾക്കും സ്ത്രീകൾക്കും ആരോഗ്യ രംഗത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും അജിത വ്യക്തമാക്കി. കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ഐ.എം.എ നടത്തുന്ന മിഷൻ പിങ്ക് ഹെൽത്ത് എന്ന പദ്ധതിയുടെ ചെയർപേഴ്സൻകൂടിയാണ് ഡോ. പി.എൻ. അജിത. എൽ.ഡി.എഫ് സ്ഥാനാർഥി അനിത രാജനും ബി.ജെ.പി സ്ഥാനാർഥി രേഖ ഷാജി മാവിളിയുമാണ് ചേവായൂരിൽ അജിതക്ക് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.