കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റരുതെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. പാളയം മാർക്കറ്റിനെപ്പറ്റിയുള്ള ചർച്ചക്കിടെ സി.പി.എമ്മിലെ അഡ്വ. സി.എം. ജംഷീർ യു.ഡി.എഫിനെപ്പറ്റി നടത്തിയ ഉപമ വലിയ പ്രതിഷേധമുണ്ടാക്കി. പ്രതിപക്ഷാംഗങ്ങൾ മേയറുടെ ഇരിപ്പിടത്തിന് സമീപമെത്തി പ്രതിഷേധിച്ചതോടെ കൗൺസിൽ നിർത്തിവെച്ചു.
മേയർ ചർച്ചക്ക് വിളിച്ചെങ്കിലും യു.ഡി.എഫ് നേതാക്കൾ അതും ബഹിഷ്കരിച്ചു. പിന്നീട് മേയർ ഇടപെട്ട് നടന്ന അനുരഞ്ജനത്തിനൊടുവിൽ താൻ നടത്തിയ പരാമർശം മേയറുടെ അഭ്യർഥനപ്രകാരം പിൻവലിക്കുന്നതായി ജംഷീർ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധമടങ്ങിയത്. പാളയം മാർക്കറ്റ് നിലവിലുള്ള സ്ഥലത്തുതന്നെ നിലനിർത്തണമെന്ന് ശോഭിത ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചർച്ചയും പുനരവലോകനവും വേണമെന്നും യു.ഡി.എഫ്
ആവശ്യപ്പെട്ടു. പാളയം മാർക്കറ്റ് മാറ്റാൻ കൗൺസിൽ ഒന്നിച്ചെടുത്ത തീരുമാനത്തിന് വിരുദ്ധമായി ആദ്യമായാണ് യു.ഡി.എഫ് ഇങ്ങനെ ആവശ്യം ഉന്നയിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
22 കോടി രൂപ ചെലവിൽ സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വന്ന കാലതാമസമാണ് മാർക്കറ്റ് ഒരുങ്ങുന്നത് നീണ്ടുപോയതെന്നും എല്ലാ പരാതികളും പരിഹരിച്ച് മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. തുടർന്ന് മാർക്കറ്റ് മാറ്റുന്നതിനെതിരായ വിമർശനങ്ങൾക്ക് ഡെപ്യൂട്ടി മേയർ അക്കമിട്ട് മറുപടി നൽകി.
1.62 ഏക്കറുള്ള മാർക്കറ്റിൽനിന്ന് അഞ്ച് ഏക്കറിലധികമുള്ള സ്ഥലത്തേക്കാണ് മാർക്കറ്റ് മാറ്റുന്നത്. 148 കടക്കാരെ മാറ്റുന്നത് 300ലേറെ കടമുറികളുള്ള സ്ഥലത്തേക്കാണ്. കച്ചവടം നടത്താൻ കൂടുതൽ സ്ഥലവും കല്ലുത്താൻ കടവിലുണ്ട്. ആർക്കും തൊഴിൽനഷ്ടം ഉണ്ടാവില്ല. അതിനായി തൊഴിൽ വകുപ്പുമായി ചേർന്ന് തിരിച്ചറിയൽ കാർഡ് നൽകും.
ഇപ്പോൾ കടയുള്ള ഒരാൾക്കും പുതിയസ്ഥലത്ത് അത് നഷ്ടപ്പെടില്ല. കോർപറേഷൻ കട അനുവദിച്ചവർ മറിച്ച് നൽകിയ സ്ഥലത്ത് അംഗീകാരമില്ലാതെ കച്ചവടം ചെയ്യുന്നവർക്കും വൺടൈം സെറ്റിൽമെന്റ് പദ്ധതിയിൽ കട നൽകും.
പാളയത്ത് നാല് ഏക്കറോളം സ്ഥലം ഏറ്റെടുത്ത് കോർപറേഷന്റെ സ്വപ്നപദ്ധതിയായ മാർക്കറ്റ് പണിയാൻ വർഷങ്ങൾ വേണ്ടിവരും എന്നതിനാൽ അവിടെത്തന്നെ കച്ചവടം തുടരണമെന്ന് പറയുന്നത് പ്രായോഗികമല്ല. എന്നാൽ, പാളയത്ത് സ്വപ്നപദ്ധതിയിൽ അത്യാധുനിക പച്ചക്കറി മാർക്കറ്റുണ്ടാക്കുമ്പോൾ അവിടെയും കച്ചവടക്കാർക്ക് അവസരം നൽകുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
ശബരിമലയിലെ ദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ കെ. മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി. റനീഷും നൽകിയ അടിയന്തര പ്രമേയത്തിന് മേയർ ഡോ. ബീന ഫിലിപ് അനുമതി നിഷേധിച്ചു.
അടിയന്തര നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ച സ്ഥിതിക്ക് പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് കണ്ടെത്തിയാണ് നടപടി. അനുമതി നിഷേധിച്ചെങ്കിലും മേയർ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചത് യു.ഡി.എഫ് അംഗങ്ങൾ ചോദ്യംചെയ്തു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച്
ഇറങ്ങിപ്പോയി. ബീച്ചിൽ ഫ്രീഡം സ്ക്വയർ ഭാഗത്തും ലയൺസ് പാർക്കിന് സമീപവുമടക്കം നഗരത്തിലെ മാലിന്യമൊഴുകുന്നതിൽ കോർപറേഷൻ അടിയന്തര നടപടിയെടുക്കും. ലീഗിലെ കെ. റംലത്ത് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചു. വി.പി. മനോജ്, എം.കെ. മഹേഷ്, വി.കെ. മോഹൻദാസ്, ടി.കെ. ചന്ദ്രൻ, ടി. സുരേഷ് കുമാർ, കെ. മോഹനൻ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
നഗരത്തിലെ ഹോട്ടലുകളിൽ അമിത നിരക്ക് ഈടാക്കുന്നതിൽ ടി. റനീഷ് ശ്രദ്ധ ക്ഷണിച്ചു. ഇക്കാര്യത്തിൽ ജില്ല സപ്ലൈ ഓഫിസറും ലീഗൽ മെട്രോളജി വകുപ്പുമായി ചേർന്ന് നടപടിയെടുക്കാൻ കൗൺസിൽ തീരുമാനിച്ചു.
നഗരത്തിലെ പേരുകേട്ട ഹോട്ടലുകൾ ന്യായവിലക്ക് നല്ല ഭക്ഷണങ്ങൾ നൽകുമ്പോൾ ന്യൂജൻ ഹോട്ടലുകാർ വത്തക്ക ജ്യൂസിന് 150 രൂപയും നികുതിയും ഈടാക്കിയ സംഭവമുണ്ടായതായി അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം രാജാജി റോഡിൽ പൂതേരി സത്രം കോളനിയിൽ വാണിജ്യ കെട്ടിട സമുച്ചയം പണിയാൻ കോർപറേഷൻ തീരുമാനിച്ചു.
യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെയാണ് അജണ്ട പാസാക്കിയത്. ചർച്ച നടത്താതെ തീരുമാനം എടുക്കരുതെന്നും പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ കുടിയിറക്കരുതെന്നും എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു.
അജണ്ട മാറ്റിവെക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതികൾ അനുവദിക്കുന്നില്ലെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയുടെ പരാതിയും കൗൺസിൽ യോഗത്തിൽ ബഹളമായി മാറി. എല്ലാ വാർഡുകളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് മറുപടി നൽകിയശേഷം പ്രതിപക്ഷ ബഹളത്തിനിടെയാണ് തുടർന്നുള്ള അജണ്ടകൾ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.