കോഴിക്കോട്: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ കലക്ടറേറ്റിൽ നടത്തുന്ന പ്രക്ഷോഭം തുടരും. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുമായി തിങ്കളാഴ്ച നേതാക്കൾ രണ്ടുവട്ടം ചർച്ച നടത്തിയെങ്കിലും സമരക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഇതോടെയാണ് സമരം കൂടുതൽ ശക്തമാക്കാൻ യൂനിയൻ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതൽ കലക്ടറുടെ ചേംബറിനുമുന്നിൽ പതിവുപോലെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പതിനൊന്നിനായിരുന്നു ആദ്യവട്ട ചർച്ച. തീരുമാനമാകാത്തതോടെ ഒരുമണിക്ക് വീണ്ടും ചർച്ച നടത്തി. സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാൻ കഴിയില്ലെന്ന് കലക്ടർ തീർത്തുപറഞ്ഞതോടെ നേതാക്കൾ യോഗത്തിൽ നിന്നിറങ്ങിപ്പോരുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം പി. സത്യൻ, ജില്ല സെക്രട്ടറി കെ.പി. രാജേഷ് എന്നിവരാണ് യൂനിയനെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പങ്കെടുത്തത്.
ആദ്യ ചർച്ചയിൽ കലക്ടർക്ക് ഉത്തരവിലെ നീതിനിഷേധം മനസ്സിലായെങ്കിലും രണ്ടാംവട്ട ചർച്ചക്കിടെ എ.ഡി.എമ്മുമായി ജോയന്റ് കൗൺസിൽ നേതാവ് കൂടിക്കാഴ്ച നടത്തി സമരം ഒത്തുതീർപ്പാകാനുള്ള സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്നാണ് എൻ.ജി.ഒ യൂനിയൻ നേതാക്കൾ പറയുന്നത്. ചർച്ച പരാജയപ്പെട്ടതോടെ എൻ.ജി.ഒ യൂനിയൻ പ്രവർത്തകർ കലക്ടറേറ്റിൽ പ്രകടനവും നടത്തി.
പത്തുദിവസത്തോളമായി തുടരുന്ന സമരം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും വലിയതോതിൽ ബാധിച്ചു. ജീവനക്കാർ സമരത്തിനിറങ്ങുന്നതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്നവർ മടങ്ങിപ്പോവുകയാണ്. ഫയൽനീക്കങ്ങളെയും സമരം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജില്ല ആസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് കലക്ടറുടെ നിലപാടാണെന്നാണ് സമരക്കാർ പറയുന്നത്.
പ്രക്ഷോഭം ഭരണകക്ഷിയുടെ സി.പി.എം, സി.പി.ഐ പോഷക സംഘടനകളായ എൻ.ജി.ഒ യൂനിയൻ, ജോയന്റ് കൗൺസിൽ പരസ്യപ്പോരിനും വഴിവെച്ചിട്ടുണ്ട്. സമരം ന്യായമല്ലെന്നാണ് ജോയന്റ് കൗൺസിൽ പരസ്യമായി പ്രഖ്യാപിച്ചത്.
മാനദണ്ഡങ്ങൾ പാലിക്കാതെ ജോയന്റ് കൗൺസിൽ നേതാക്കൾ നൽകിയ പട്ടിക എ.ഡി.എം കലക്ടർക്ക് കൈമാറുകയും അദ്ദേഹം ഉത്തരവാക്കിയിറക്കുകയുമായിരുന്നുവെന്നാണ് എൻ.ജി.ഒ യൂനിയൻ നേതാക്കൾ പറയുന്നത്. ജില്ല ആസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടാക്കുന്ന സമരത്തിനെതിരെ വിവിധ കോണുകളിൽ വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.