കോഴിക്കോട്: റെഡ് അലർട്ടായിരുന്ന തിങ്കളാഴ്ച ജില്ലയിൽ തോരാതെ പെയ്ത മഴയിൽ കനത്ത നാശനഷ്ടം. ഇരുപതിലേറെ വീടുകൾക്കാണ് കേടുപാടുണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ ഒന്നടങ്കം വെള്ളക്കെട്ടിനടിയിലായി. പലഭാഗത്തും റോഡുകളും വെളളത്തിൽ മുങ്ങി. കുന്നുമ്മല്‍ വില്ലേജിൽ അനോറമ്മല്‍ പ്രേംജിത്തിന്റെ വീടിനു മുകളില്‍ മരവും ചെങ്ങോട്ടുകാവ് എടക്കുളം നാരായണന് മുതുവാട്ടിന്റെ വീടിന് മുകളില്‍ തെങ്ങും കടപുഴകി.
കൊഴുക്കല്ലൂർ വില്ലേജിൽ പിലാത്തോട്ടത്തില്‍ കുഞ്ഞിരാമന്റെ വീട് ഭാഗികമായി തകർന്നു. കാവിലുംപാറ വില്ലേജിലെ കലയത്തിനാല്‍ ശാന്തയും മകനും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം മുറ്റത്തെപ്ലാവിലുള്ള സൗഭാഗ്യ കുടുംബശ്രീ വക കെട്ടിടത്തിലേക്ക് മാറിത്താമസിച്ചു.
കൊഴുക്കല്ലൂർ വില്ലേജിൽ വിളയാട്ടൂര്‍ നെല്ലിക്കുന്നുമ്മല്‍ കണാരന്റെ വീടിന് ഭാഗിക കേടുപാടുണ്ടായി. പയ്യോളി വില്ലേജില്‍ കീഴൂർ ചെറിയെരിക്കണ്ടി രാഘവന്റെ വീടിനു മേല്‍ മരവും കോട്ടൂര്‍ വില്ലേജില്‍ ബാലഗോപാലകുറുപ്പിന്റെ വീടിനു മുകളിൽ കവുങ്ങും വീണ് നാശനഷ്ടമുണ്ടായി. ഒഞ്ചിയം വില്ലേജ് കണ്ണൂക്കര, മടക്കര പാണ്ടികശാല വളപ്പില്‍ സതീശന്-റീത്ത ദമ്പതിമാരുടെ വീട് ഭാഗികമായി തകര്‍ന്നു.
നീലേശ്വരം വില്ലേജില്‍ ചോത്താല അനുപമയുടെ വീടിനോട് ചേര്‍ന്ന സംരക്ഷണഭിത്തി ഇടിഞ്ഞു. വീടിന്റെ അടിത്തറ ഭീഷണിയിലായതോടെ കുടുംബത്തോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു. പെരുവയല്‍ വില്ലേജില്‍ കൊടശ്ശേരി താഴത്ത് മലാപറമ്പത്ത് അരവിന്ദന്റെ വീടും മഴയില്‍ ഭാഗികമായി തകര്‍ന്നു.
കീഴലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ഇറിഗേഷൻ കനാൽ റോഡരികിൽ നിർത്തിയ കാറിന് മുകളിലാണ് തേക്ക് വീണത്. സംഭവം നടക്കുമ്പോൾ കാറിനകത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി. കീഴൽ സ്വദേശി സുഭീഷിന്റെ കാറിന് മുകളിലാണ് മരം വീണത്. കുട്ടോത്ത് കാവിൽ റോഡിലെ ആക്കുപൊയിൽ രമാവരന്റെ വീട്ടിലെ കോഴിക്കൂടും മതിലും മരം വീണ് തകർന്നു. എതാണ്ട് അരക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
പുതുപ്പാടി വാര്‍ഡ് രണ്ടില്‍ ദേവദാസ് മമ്പള്ളിക്കരയുടെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്നു. ചാലിയത്ത് കുന്നുമ്മല്‍ അംഗൻവാടിക്ക് സമീപം മൊയ്തീന് കോയയുടെ വീടിന്റെ വിറകുപുര ഇടിഞ്ഞുവീണ് സമീപത്ത് നിര്‍ത്തിയിട്ടിരുന്നു ഓട്ടോ തകര്‍ന്നു. വിറകുപുരയുടെ സ്ലാബ് വീണാണ് താഴത്തകത്ത് നജ്നാസില് മുഹമ്മദ് അനസിന്റെ ഓട്ടോ തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.
പന്തലായനി വില്ലേജില്‍ കുറുവങ്ങാട് വരകുന്ന് നഗറില്‍ മുസ്തഫയുടെ പ്ലാവ് അടുത്ത വീടിന്റെ മുറ്റത്തേക്ക് വീണു. കൊയിലാണ്ടി അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി. രാമനാട്ടുകര വില്ലേജില്‍ മുട്ടുംകുന്നില് മതിലിടിഞ്ഞു. കരുവങ്ങാട്ട് കുഴി ഷാജേഷിന്റെ മതില് അയല്‍വാസി സോമന് പൂഞ്ചോലയുടെ വീടിനു മുകളിലേക്ക് വീണ് വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു.
നിവേദിത സ്കൂള്‍ കോമ്പൗണ്ടില്‍ മണ്ണിടിഞ്ഞു. ഇടവഴി പൂര്‍ണമായും തകര്‍ന്ന് യാത്ര സൗകര്യം തടസ്സപ്പെട്ടു. നരിക്കുനി വാര്‍ഡ് രണ്ടില്‍ തോല്‍പ്പാറ ബാലകൃഷ്ണന്റെ വീടിനുമുകളിലേക്ക് മരങ്ങള്‍ വീണ് ഭാഗിക നാശം സംഭവിച്ചു. നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ വീട് മഴയിൽ തകർന്നു.
മുക്കം: മലയോര മേഖലയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ നാശനഷ്ടങ്ങൾ തുടരുന്നു. പുഴകളിലെയും ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഉയർന്നു. രാത്രികളിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ മുക്കം- ചേന്ദമംഗലൂർ റോഡിൽ കച്ചേരിക്ക് സമീപം ആറ്റുപുറത്ത് റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. ഭിത്തിയോട് ചേർന്ന വൈദ്യുതി തൂൺ അപകടാവസ്ഥയിലായതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി മറുഭാഗത്ത് സ്ഥാപിച്ചു. ഭാരം കയറ്റിയ വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും പോകാൻ പറ്റാത്ത രീതിയിലാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
കൺട്രോൾ റൂം 24 മണിക്കൂറും
കോഴിക്കോട്: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഹെൽപ് ലൈൻ നമ്പർ 1077 (ടോൾ ഫ്രീ). താലൂക്ക് എമർജൻസി ഓപറേഷൻ സെന്ററുകൾ: കോഴിക്കോട് -0495 2372967, കൊയിലാണ്ടി -0496 2623100, വടകര -0496 2520361, താമരശ്ശേരി -0495 2224088. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കാം.
അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം
കോഴിക്കോട്: ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. സ്വകാര്യ -പൊതു ഇടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കണം. റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. വൈദ്യുതി ലൈനുകൾ പൊട്ടി വീണുകൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.