ഫറോക്ക്: ഓണാഘോഷവുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളജ് വിദ്യാർഥികൾ റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന കോടതിവിധി നിലനിൽക്കേ പൊതുഗതാഗതം സ്തംഭിപ്പിച്ചു വിദ്യാർഥികൾ ആഡംബര കാറുകളിൽ നടത്തിയ പരിപാടികൾ ചട്ട ലംഘനമായിരുന്നുവെന്ന ദൃശ്യ, പത്ര മാധ്യമങ്ങൾ വഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഹൈകേടതിയുടെ ഇടപെടൽ.
സംഭവത്തിൽ 11 വിദ്യാർഥികളുടെ പേരിൽ ഫറോക്ക് പൊലീസ് കേസെടുത്തു. വിദ്യാർഥികൾ ഓടിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ച് കാറുകളുടെ ബോണറ്റിലും ഡോറിനു പുറത്തേക്കും ഇരുന്ന് അപകടകരമായ രീതിയിൽ യാത്രചെയ്ത ആഡംബര കാറുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അഞ്ചു വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 47,500 രൂപ പിഴയും ചുമത്തിയിരുന്നു. ഇതേ തുടർന്നുള്ള സംഭവം ദൃശ്യ, പത്ര മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെള്ളിയാഴ്ച ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനങ്ങൾക്കെതിരെയും ഓടിച്ച വിദ്യാർഥികൾക്കെതിരെയും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ ആർ.എസ്. വിനയൻ എന്നിവർ ചേർന്ന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.