കോഴിക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ മലിനമായ പുഴ കല്ലായിപ്പുഴയാണെന്ന റിപ്പോർട്ടിന്റെ പാശ്ചാത്തലത്തിൽ ജില്ല പുഴ സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മേയർ ഡോ. ബീന ഫിലിപ്പിന് നിവേദനം നൽകി. പുഴയും തീരവും മാലിന്യങ്ങളും ചളിയും നിറഞ്ഞ് പുഴ ദിനം തോറും നശിച്ചുകൊണ്ടിരിക്കുകയാണ്. പുഴ കൈയേറ്റം മൂലം പല ഭാഗത്തും പുഴ ശോഷിച്ച് കുപ്പിക്കഴുത്തുപോലെ ചുരുങ്ങിയിരിക്കുന്നു. മത്സ്യബന്ധന ബോട്ടുകൾ ലാൻഡ് ചെയ്യുന്ന കോതി അഴിമുഖത്ത് ചളി നിറഞ്ഞ് അഴിമുഖത്തേക്ക് പ്രവേശിക്കുവാൻ ബോട്ടുകൾ പ്രയാസപ്പെടുകയാണെന്നും നിവേദനത്തിൽ പറഞ്ഞു.
വർഷകാലം കഴിയുന്നതോടെ ഉദ്യോഗസ്ഥരും ഭരണകൂടവും ഈ ഭീകരത മറന്ന് പോവുകയാണ്. പുഴയിൽ രണ്ട് മീറ്റർ ഉയരത്തിലും 60 മീറ്ററിലധികം വീതിയിലും മൂന്ന് കിലോമീറ്റർ നീളത്തിലും അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കാതെ വന്നാൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ശക്തമായ മഴയിൽ നഗരം വൻ വെള്ളപ്പൊക്കത്തിൽ മുങ്ങി വൻ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരും. പുഴയുടെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ഫൈസൽ പള്ളിക്കണ്ടി ഭാരവാഹികളായ ടി.കെ.എ. അസീസ്, കെ.പി. സലിം ബാബു, എം. ചന്ദ്രശേഖരൻ, പി.പി. ഉമ്മർകോയ, പി .കോയ, പ്രദീപ് മാമ്പറ്റ, പി. മുസ്തഫ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.