നടുവണ്ണൂർ (കോഴിക്കോട്): എൽ.പി.എസ് ചുരുക്കപ്പട്ടികയിൽ മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യം. എൽ.പി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള കോഴിക്കോട് ജില്ലയിലെ ചുരുക്കപ്പട്ടിക അടുത്ത മൂന്നു വർഷത്തേക്ക് വരാൻ പോകുന്ന ഒഴിവുകളേക്കാൾ കുറഞ്ഞ ലിസ്റ്റാണ് പ്രസിദ്ധീകരിക്കാൻ പോകുന്നതെന്നുള്ള വിവരത്തിൽ ഉദ്യോഗാർഥികൾ ആശങ്കയിൽ.
കഴിഞ്ഞ എൽ.പി സ്കൂൾ ടീച്ചർ ലിസ്റ്റിൽ മൂന്നു വർഷത്തെ കാലാവധി അവസാനിക്കുന്നതിെൻറ ഒരു വർഷം മുമ്പുതന്നെ 390 പേർക്ക് നിയമനം നൽകുകയുണ്ടായി. ഇത് ഒഴിവുകൾക്ക് ആനുപാതികമായി ലിസ്റ്റിൽ ആളുകളെ ഉൾപ്പെടുത്താത്തതിനാലാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും ഇതേ രീതി തുടർന്ന് 400 പേരെ ഉൾപ്പെടുത്തിയ ഒരു ലിസ്റ്റാണ് കോഴിക്കോട് വീണ്ടും വരാൻ പോകുന്നത്.
അടുത്ത മൂന്നു വർഷം അധ്യാപക തസ്തികകളിൽ വരാൻ പോകുന്ന വ്യാപക വിരമിക്കലും പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചതിനെ തുടർന്നുണ്ടായ അധിക തസ്തികകളും പരിഗണിച്ചാൽ 600 പേരെയെങ്കിലും ഉൾക്കൊള്ളുന്ന മെയിൽ ലിസ്റ്റാണ് കോഴിക്കോട് പര്യാപ്തമാവുകയെന്നും ഉദ്യോഗാർഥികൾ പറയുന്നു.
പ്രായപരിധി അവസാനിച്ചതിനാൽ ഇനി പി.എസ്.സി പരീക്ഷ എഴുതാനാവാത്ത നിരവധി ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷകൂടിയാണ് ഈ ലിസ്റ്റ്. ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഈ സർക്കാറിെൻറ കാലത്ത് പൊതുവിദ്യാലയങ്ങൾ നേടിയ വളർച്ചക്ക് ശക്തിപകരാൻ അധ്യാപകർ ഇല്ലാത്ത അവസ്ഥയാവും കോഴിക്കോട് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഉണ്ടാകാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.