കോഴിക്കോട്: റവന്യൂ വകുപ്പിലെ ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂനിയൻ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയെ കലക്ടറേറ്റിൽ ഘെരാവോ ചെയ്തു. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും മാനദണ്ഡം പാലിച്ച് സ്ഥലമാറ്റ ഉത്തവ് ഇറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറുടെ ഓഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
പിന്നീട് യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയില്ല. ഇതോടെ തിങ്കളാഴ്ച മുതൽ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതക്കല സമരം തുടരാൻ എൻ.ജി.ഒ യൂനിയൻ തീരുമാനിച്ചു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ടെന്നിരിക്കെ സ്ഥലം മാറ്റം ആവശ്യമുള്ളവരിൽനിന്നും അപേക്ഷ സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കലക്ടർ ഉത്തരവിറക്കിയിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
പ്രതിഷേധം യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി. സത്യൻ, പി.പി. സന്തോഷ്, സിന്ധുരാജൻ, ജില്ല സെക്രട്ടറി കെ.പി രാജേഷ്, പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ, വി. സാഹിർ, പി.സി. ഷജീഷ് കുമാർ, എം. ദൈദ്യേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ഓഫിസുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു. കൊയിലാണ്ടിയിൽ എക്സ് ക്രിസ്റ്റി ദാസ്, എൻ.കെ. സുജിത്ത്, വടകരയിൽ ടി. സജിത്ത്കുമാർ, ടി.വി. അനിഷ്, താമരശ്ശേരിയിൽ അനൂപ് തോമസ്, എൻ. ലിനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.